തിരുവനന്തപുരം: ഗതാഗതനിയമങ്ങൾ പാലിച്ചില്ലെങ്കിൽ നാളെ മുതൽ മോട്ടോർവാഹന വകുപ്പിന്റെ പിടിവീഴും. റോഡ് സുരക്ഷയുടെ ഭാഗമായി നാളെ മുതൽ സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ സ്വയംകണ്ടെത്തി പിഴയീടാക്കാൻ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണ കാമറകൾ പ്രവർത്തിച്ചു തുടങ്ങും. ഇതിൽ 675 എഐ കാമറകളാണ്.
നാളെ മുതൽ ഡ്രൈവിങ് ലൈസൻസുകൾ പിവിസി കാർഡിലേക്ക് മാറും. ഇത് മോട്ടോർ വാഹന വകുപ്പിന്റെ വെബ് സൈറ്റുമായി ബന്ധിപ്പിക്കും. നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കാർഡിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ ഉദ്യോഗസ്ഥർക്ക് അറിയാനാകും.
ഒരുദിവസം ശരാശരി 12-14 ജീവനുകളാണ് നിരത്തിൽ പൊലിയുന്നത്. ഇതൊഴിവാക്കുകയാണ് ലക്ഷ്യം.
കണ്ടെത്തുന്ന കുറ്റങ്ങളും പിഴയും ചുവടെ
ലൈറ്റുകൾ പ്രവർത്തിപ്പിക്കാതിരിക്കുക, നോപാർക്കിങ്ങിൽ വാഹനം നിർത്തുക, റിയർവ്യൂ മിറർ ഇളക്കിമാറ്റുക -250 രൂപ
തുടർച്ചയായ വെള്ളവര മുറിച്ചുകടന്നാൽ -250
സീറ്റ്‌ബെൽറ്റ്, ഹെൽമെറ്റ് ഉപയോഗിക്കാതിരുന്നാൽ -500
അമിതവേഗം (കാർ) -1500
ഇരുചക്രവാഹനങ്ങളിൽ രണ്ടിൽക്കൂടുതൽ പേർ യാത്രചെയ്യുക -2000
ഇൻഷുറൻസില്ലാത്ത വാഹനങ്ങൾ -ആദ്യപിഴ 2000, തുടർന്ന് 4000
അപകടകരമായ ഓവർടേക്കിങ് -ആദ്യപിഴ 2000, ആവർത്തിച്ചാൽ കോടതിയിലേക്ക്
ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം -2000
മൂന്നുവർഷത്തിനുള്ളിൽ ആവർത്തിച്ചാൽ -5000
(ബ്ലൂടൂത്ത് ഹെഡ് സെറ്റ്, ഇയർപോഡ്, നിയമവിരുദ്ധം)
മഞ്ഞവര മുറിച്ചുകടന്നാൽ (അപടകരമായ ഡ്രൈവിങ്) -2000
ലെയ്ൻ ട്രാഫിക് ലംഘനം -2000
നിയമംലംഘിച്ച് മറികടക്കൽ -2000
വരകടക്കരുത്
റോഡിന്റെ മധ്യഭാഗത്ത് തുടർച്ചയായുള്ള വെള്ള, മഞ്ഞ വരകൾ മുറിച്ചുകടക്കരുത്
ഇരട്ട മഞ്ഞവരകൾ ഡിവൈഡറായി പരിഗണിക്കണം
ഇടവിട്ട വെള്ളവരകളുള്ളിടത്ത് ഓവർടേക്ക് ചെയ്യാം
ഇടതുവശത്തെ മഞ്ഞവരയുള്ളിടത്ത് ഇടതുവശത്ത് പാർക്കിങ് പാടില്ല
പാർക്കിങ്ങിൽ ശ്രദ്ധിക്കാൻ
പാർക്കിങ് അനുവദിച്ച സ്ഥലങ്ങളിൽമാത്രം
നോ പാർക്കിങ് ബോർഡില്ലെന്നുകരുതി എല്ലായിടത്തും പാർക്കിങ് അനുവദനീയമല്ല
വാഹനത്തിന്റെ എൻജിൻ ഓഫ് ചെയ്തില്ലെങ്കിലും റോഡിൽ നിർത്തിയാൽ പാർക്കിങ്ങായി പരിഗണിക്കും
വളവുകൾ, കയറ്റം, ഇറക്കം, ഇടുങ്ങിയ റോഡ്, പാലങ്ങൾ എന്നിവിടങ്ങളിൽ പാർക്കിങ് പാടില്ല
റോഡിൽ തിരക്കില്ലെങ്കിലും മറ്റുവാഹനങ്ങളുടെ യാത്ര തടസ്സപ്പെടുത്തുന്നവിധത്തിൽ വാഹനം നിർത്തരുത്
ഒരു ദിവസം ഒരു പിഴമാത്രമല്ല
ഒരിക്കൽ പിടിക്കപ്പെട്ടാൽ അന്നേ ദിവസം പിന്നെ പിഴ അടയ്‌ക്കേണ്ടതില്ലെന്ന ധാരണ വേണ്ട. നിയമപ്രകാരം അത്തരമൊരു ഇളവില്ല. ഓരോ നിയമലംഘനവും പിഴയായി കണക്കാക്കും. ഒരിടത്ത് അതിവേഗത്തിന് പിടിക്കപ്പെട്ടാൽ അന്നേ ദിവസം തന്നെ വീണ്ടും നിയമം ലംഘിച്ചാൽ പിഴചുമത്തും.
സ്പീഡ് കാമറകൾ പരസ്പരബന്ധിതം
ക്യാമറ കണ്ട് വേഗം കുറച്ച് പോയാലും പിന്നീട് അതിവേഗമെടുത്താൽ പിടിക്കപ്പെടും. ദേശീയപാതകളിലെ സ്പീഡ് കാമറകൾ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ഓരോ കാമറയിലും വാഹനം കടന്നു പോകുന്ന സമയം കണക്കിലെടുക്കും. ഇതിനിടെ ദൂരം പിന്നിടാൻ അനുവദനീയമായതിൽ കൂടുതൽ വേഗമെടുത്താൽ പിഴചുമത്തും.
അനുവദനീയമായ വേഗം
സ്കൂൾമേഖല 30 കി.മീ.
തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങൾ 50 കി.മീ.
കാറുകൾ
സംസ്ഥാനപാത 80 ക.മീ, ദേശീയപാത 85 കി.മീ., ദേശീയപാത നാലുവരി 90 കി.മീ.
ഇരുചക്രവാഹനങ്ങൾ സംസ്ഥാനപാത 50 കി.മീ., ദേശീയപാത 60 കി.മീ., നാലുവരി 70 കി.മീ.
ബസ്, ലോറി 60 കി.മീ.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ