കാസർകോട്: വന്ദേഭാരത് ട്രെയിൻ സർവീസ് മംഗളൂരു വരെ നീട്ടണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കേരളത്തിന്റെ അവസാനം കണ്ണൂരല്ല, കേരളത്തിന്റെ അവസാനം കാസർകോടുമല്ല തലപ്പാടിയാണ്. കേരളത്തിലെ എല്ലാവർക്കും ഇതിന്റെ പ്രയോജനം ലഭിക്കണം. അതുകൊണ്ട് ഈ ട്രെയിൻ മംഗളൂരു വരെ നീട്ടണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. വന്ദേഭാരത് ട്രെയിൻ കാസർകോട് എത്തിയപ്പോൾ സ്വീകരിക്കാനെത്തിയതായിരുന്നു അദ്ദേഹം.
ഈ ട്രെയിൻ മംഗളൂരു വരെ നീട്ടിയിരിക്കും. കർണാടകത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നതു കൊണ്ടാണ് ഇപ്പോൾ കാസർകോടുവരെ പ്രഖ്യാപിച്ചത്. വന്ദേഭാരത് കാസർകോടു വരെ നീട്ടിയത് നിരന്തര സമ്മർദ്ദത്തിന്റെ ഫലമായാണ്. പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും ചെന്നൈയിലെ റെയിൽവേ ജനറൽ മാനേജർക്കുമെല്ലാം ഈ ആവശ്യം ചൂണ്ടിക്കാട്ടി താൻ കത്തയച്ചിരുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
വന്ദേഭാരത് ആരുടേയും തറവാട്ടു സ്വത്തല്ല. കഴിഞ്ഞ ബജറ്റു സമ്മേളനത്തിലാണ് ഇന്ത്യയിൽ 400 വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കുന്ന വിവരം റെയിൽവേ മന്ത്രി പാർലമെന്റിൽ പ്രസ്താവിച്ചത്. ആ സമ്മേളനത്തിൽ പ്രസംഗിക്കാൻ അവസരം കിട്ടിയപ്പോൾ, വന്ദേഭാരത് ട്രെയിനിൽ പത്തെണ്ണം കേരളത്തിന് വേണമെന്ന് താൻ ആവശ്യപ്പെട്ടു. അപ്പോൾ ചിലർ പരിഹസിച്ചു. എന്നാൽ 400 ട്രെയിനുകൾ ആരംഭിക്കുമ്പോൾ പത്തെണ്ണം കേരളത്തിന് അർഹതപ്പെട്ടതാണെന്നാണ് താൻ ചൂണ്ടിക്കാട്ടിയതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
കേരളത്തിന് വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിനെ സ്വാഗതം ചെയ്ത് ശശി തരൂർ എംപി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25ന് തിരുവനന്തപുരത്ത് നിന്നുള്ള വന്ദേഭാരത് ആദ്യ ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുക്കാൻ കാത്തിരിക്കുന്നു. വികസനം രാഷ്ട്രീയത്തിന് അതീതമാകണമെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ