ഖാർത്തൂം: ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്നും സഹായം അഭ്യർഥിച്ച് കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും. ഖർത്തൂമിലെ ഫ്ലാറ്റിൽ കുടുങ്ങിയിട്ട് എട്ട് ദിവസമായെന്നും കുടിവെള്ളമടക്കം ലഭ്യമല്ലെന്നും കേന്ദ്ര സർക്കാർ അടിയന്തരമായി സഹായിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
വെടിവെപ്പ് കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. ഫ്ലാറ്റിലെ മറ്റ് താമസക്കാരെ വിവിധ രാജ്യങ്ങൾ മടക്കികൊണ്ടുപോയി. എന്നാൽ ഇന്ത്യൻ എംബസിയിൽ നിന്നും യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നും സൈബല്ല പറഞ്ഞു.
ഏപ്രിൽ 15നാണ് കണ്ണൂർ സ്വദേശിയായ ആൽബർട്ട് അഗസ്റ്റിൻ കൊല്ലപ്പെട്ടത്. ഫ്ലാറ്റിൽ ജനലരികിൽ ഇരുന്ന് മകനോട് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെയാണ് വെടിയേറ്റത്. സംഘർഷം രൂക്ഷമായതോടെ മൃതദേഹം സ്ഥലത്ത് നിന്നും മാറ്റാൻ പോലുമാകാതെ ഫ്ലാറ്റിലെ ബേസ്‌മെന്റിൽ അഭയം തേടിയിരിക്കുകയാണ് ആൽബർട്ടിന്റെ ഭാര്യ സൈബല്ലയും മകളും. മൃതദേഹം പിന്നീട് എംബസി സഹായത്തോടെ മാറ്റി.
നാട്ടിലേക്ക് മടക്കികൊണ്ടു വരാൻ എത്രയും പെട്ടന്ന് കേന്ദ്രസർക്കാർ ഇടപെടണമെന്ന് സൈബല്ല ആവശ്യപ്പെട്ടു. അതേസമയം സുഡാനിൽ നിന്നും ഇന്ത്യക്കാരെ മടക്കിയെത്തിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതായി നേരത്തെ ഇന്ത്യൻ എംബസി അറിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ