തിരുവനന്തപുരം: എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ സംസ്ഥാനത്തെ കുട്ടികളെ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഈ പാഠഭാഗങ്ങള്‍ സംസ്ഥാന സിലബസില്‍ ഉള്‍പ്പെടുത്തും. ഇത് നിര്‍ബന്ധമായും പഠിപ്പിക്കാനാണ് കരിക്കുലം കമ്മിറ്റി നിര്‍ദേശം. കരിക്കുലം കമ്മിറ്റി എടുത്ത തീരുമാനം അന്തിമമായിരിക്കുമെന്നും മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി.
ഗാന്ധിജി മരിച്ചുവെന്നാണ് അവര്‍ പറയുന്നത്. പക്ഷേ ഗാന്ധിജിയെ വെടിവെച്ചു കൊന്നതാണെന്ന് എല്ലാവര്‍ക്കും അറിയാം. പരിണാമ സിദ്ധാന്തം അടക്കം പലതും എന്‍സിഇആര്‍ടി സിലബസില്‍ നിന്ന് ഒഴിവാക്കിയെന്നും മന്ത്രി പറഞ്ഞു.
എന്‍സിഇആര്‍ടിയുമായി ഒരു എംഒയു ഉണ്ട്. അതുപ്രകാരം 44 പുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. കരിക്കുലം കമ്മിറ്റി വിഷയം വിശദമായി ചര്‍ച്ച ചെയ്തു. ഇതിന് ശേഷമാണ് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുമായും വിഷയം ചര്‍ച്ച ചെയ്യും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കേരളത്തിന്റെ തീരുമാനം അറിയിക്കും.
ഈ അധ്യയന വര്‍ഷം തന്നെ നടപടിയുണ്ടാകും. ചരിത്രത്തെ മാറ്റുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. മൗലാനാ അബുൾ കലാമിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍, മുഗള്‍ ഭരണകാലം, ഗാന്ധി വധം, ആര്‍ എസ് എസ് നിരോധനം, ഗുജറാത്ത് കലാപം തുടങ്ങിയ വിഷയങ്ങള്‍ സാമൂഹിക പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു. പത്താം ക്ലാസിലെ സയന്‍സ് പുസ്തകത്തില്‍ നിന്ന് പരിണാമ സിദ്ധാന്തവും ഒഴിവാക്കിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ