കൊട്ടിക്കയറി ഇലഞ്ഞിത്തറ മേളം, മേള പ്രമാണി കിഴക്കൂട്ട് അനിയന്‍ മാരാര്‍; ആവേശ പൂരം 

തൃശൂര്‍ പൂരത്തെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് നയിച്ച് ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറി
കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രാമാണിത്തത്തില്‍ ഇലഞ്ഞിത്തറ മേളം, ടെലിവിഷന്‍ ദൃശ്യം
കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രാമാണിത്തത്തില്‍ ഇലഞ്ഞിത്തറ മേളം, ടെലിവിഷന്‍ ദൃശ്യം

തൃശൂര്‍: തൃശൂര്‍ പൂരത്തെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് നയിച്ച് ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറി. ഇത്തവണ പെരുവനം കുട്ടന്‍ മാരാരിന് പകരം മേള പ്രമാണിയായ കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം കൊട്ടിക്കയറിയപ്പോള്‍ താളം പിടിക്കാന്‍ ആയിരങ്ങളാണ് തൃശൂരിലേക്ക് ഒഴുകിയെത്തിയത്. വടക്കുംനാഥ ക്ഷേത്രത്തിലെ ഇലഞ്ഞി മരത്തിന്റെ ചുവട്ടില്‍ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഇലഞ്ഞിത്തറ മേളം ആരംഭിച്ചത്.

കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തിയതോടെയാണ് തൃശ്ശൂര്‍ പൂരത്തിനാരംഭം കുറിച്ചത്. 
പിന്നാലെ പൂരം ആവേശത്തെ കൊടുമുടി കയറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂര നഗരിയില്‍ എത്തി. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയാണ് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരനഗരയില്‍ എത്തിയത്. ആയിരങ്ങളാണ് നെയ്ത്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ ഗജവീരന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വരവ് കാത്തുനിന്നത്.

ഇലഞ്ഞിത്തറ മേളത്തിന് ശേഷം ഏവരും കാത്തിരിക്കുന്ന വര്‍ണാഭമായ തെക്കോട്ടിറക്കവും കുടമാറ്റവും നടക്കും. പാറമേക്കാവിലമ്മയുമായി ഗുരുവായൂര്‍ നന്ദനും തിരുവമ്പാടി ഭഗവതിയുമായി ചന്ദ്രശേഖരനും എഴുന്നള്ളും. പിന്നെ ആനപ്പുറത്ത് കുടകള്‍ മാറിമാറി നിവരും. ആര്‍പ്പൂ വിളികള്‍ക്ക് നടുവില്‍ ആനക്കൊമ്പന്മാര്‍ തല ഉയര്‍ത്തിയങ്ങനെ നില്‍ക്കും.

രാത്രി 10.30ന് പാറമേക്കാവിന്റെ പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പ മാരാര്‍ പ്രമാണിയാകും. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടു കൂടി ആകാശക്കാഴ്ചകള്‍ക്ക് തുടക്കം കുറിക്കും. ആദ്യം തിരുവമ്പാടിയും തുടര്‍ന്ന് പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തും. പകല്‍പ്പൂരത്തിന് ശേഷം ദേവിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ പൂരത്തിന് പരിസമാപ്തിയാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com