ഇന്ന് പൊതുദര്‍ശനം; വക്കം പുരുഷോത്തമന്റെ സംസ്‌കാരം നാളെ; എഐസിസി യോഗം മാറ്റി 

വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ കെപിസിസി മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്
വക്കം പുരുഷോത്തമൻ/ ഫയൽ
വക്കം പുരുഷോത്തമൻ/ ഫയൽ

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്റെ ഭൗതികദേഹം ഇന്ന് പൊതുദര്‍ശനത്തിന് വെക്കും. രാവിലെ 10 മുതല്‍ 11.30 വരെ ഡിസിസി ഓഫീസിലും തുടര്‍ന്ന് കെപിസിസി ആസ്ഥാനത്തുമാണ് ജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി പൊതുദര്‍ശനത്തിന് വെക്കുന്നത്.

ഇതിനുശേഷം വക്കം പുരുഷോത്തമന്‍ അഞ്ചുവട്ടം നിയമസഭയില്‍ പ്രതിനിധീകരിച്ച ആറ്റിങ്ങലിലേക്ക് വിലാപയാത്രയായി എത്തിക്കുന്ന ഭൗതികദേഹം അവിടെയും പൊതുദര്‍ശനത്തിനു വയ്ക്കും. നാളെ 10.30ന് വക്കത്തെ കുടുംബവീടിന്റെ വളപ്പിലാണ് സംസ്‌കാരം. 

വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ കെപിസിസി മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഇന്നു നിശ്ചയിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വക്കത്തിന്റെ നിര്യാണത്തെത്തുടര്‍ന്ന് മാറ്റിവെച്ചു. ഈ മാസം മൂന്നിലേക്കാണ് എഐസിസി വിളിച്ചുചേര്‍ത്ത യോഗം മാറ്റിയത്. 

മുന്‍ മന്ത്രിയും മുന്‍ ഗവര്‍ണറും മുന്‍ സ്പീക്കറുമായ വക്കം പുരുഷോത്തമന്‍ (95) ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കുമാരപുരം പൊതുജനം ലെയ്‌നിലെ വസതിയില്‍ വെച്ചായിരുന്നു അന്തരിച്ചത്. അച്യുതമേനോന്‍, ഇ കെ നായനാര്‍, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ മന്ത്രിയായിരുന്നിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com