പി ടി സെവന് ഉടന്‍ കാഴ്ചശക്തി തിരിച്ചുകിട്ടും; വലതുകണ്ണിന് ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങി വനംവകുപ്പ് 

വനംവകുപ്പ് കൂട്ടിലടച്ച പി ടി  സെവന്‍ (പാലക്കാട് ടസ്‌കര്‍-7) എന്ന കൊമ്പന്റെ കാഴ്ച ശക്തി തിരിച്ചുകിട്ടുന്നതിന് ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങി വനംവകുപ്പ്
പി ടി സെവനെ കൂട്ടിലടച്ച നിലയില്‍, സ്‌ക്രീന്‍ഷോട്ട്‌
പി ടി സെവനെ കൂട്ടിലടച്ച നിലയില്‍, സ്‌ക്രീന്‍ഷോട്ട്‌

പാലക്കാട്: വനംവകുപ്പ് കൂട്ടിലടച്ച പി ടി  സെവന്‍ (പാലക്കാട് ടസ്‌കര്‍-7) എന്ന കൊമ്പന്റെ കാഴ്ച ശക്തി തിരിച്ചുകിട്ടുന്നതിന് ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങി വനംവകുപ്പ്. കാഴ്ച ശക്തിയില്ലാത്ത വലതു കണ്ണിന് പത്തുദിവസത്തിനകം ശസ്ത്രക്രിയ നടത്താനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഫോറസ്റ്റ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ അരുണ്‍ സക്കറിയുടെ നേതൃത്വത്തില്‍ കാട്ടാനയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി.

ആഴ്ചകള്‍ക്ക് മുന്‍പാണ് പി ടി സെവന്റെ വലതു കണ്ണിന് കാഴ്ചയില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഹൈക്കോടതി നിയോഗിച്ച സമിതിക്ക് വനംവകുപ്പ് കൈമാറിയത്. ഏറെക്കാലം പാലക്കാട് ധോണിയെ വിറപ്പിച്ച പി ടി സെവനെ ആറു മാസങ്ങള്‍ക്ക് മുമ്പാണ് ദൗത്യസേന പിടികൂടി ധോണി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റിയത്.

മയക്കു വെടിവെച്ച് പിടികൂടുമ്പോള്‍ തന്നെ കണ്ണിന് കാഴ്ചശക്തിയില്ലായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറയുന്നത്. പിടികൂടുമ്പോള്‍ ആനയുടെ ശരീരത്തില്‍ പെല്ലറ്റുകള്‍ കണ്ടെത്തിയിരുന്നു.പെല്ലറ്റ് തറച്ചോ മറ്റേതെങ്കിലും അപകടത്തില്‍പ്പെട്ടോ കാഴ്ചശക്തി നഷ്ടപ്പെട്ടതാകാമെന്നാണ് നിഗമനം. മരുന്ന് നല്‍കിയിട്ടും കാഴ്ചശക്തിയില്‍ മാറ്റമില്ലാത്തതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്താന്‍ വനംവകുപ്പ് ഒരുങ്ങുന്നത്.

പി ടി സെവനെ കൂട്ടില്‍ നിന്ന് പുറത്ത് ഇറക്കുന്നത് വൈകില്ലെന്നും ശസ്ത്രക്രിയയ്ക്ക് വിദഗ്ധ സംഘത്തിന് ഉടന്‍ തന്നെ രൂപം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. കൂട്ടില്‍ നിന്ന് പുറത്ത് ഇറക്കുന്നതിന് മുന്നോടിയായാണ് ആനയുടെ ആരോഗ്യസ്ഥിതി ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പരിശോധിച്ചത്. കാലിന് വേദന ഒഴിച്ചാല്‍ ആനയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നാണ് വിലയിരുത്തല്‍. പി ടി സെവനെ പുറത്തിറക്കി വലതു കണ്ണിന് ശസ്ത്രക്രിയ നടത്തിയാല്‍ ആരോഗ്യം പൂര്‍ണമായി വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് വനംവകുപ്പ് പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com