കൊച്ചി: കേരളത്തിലെ വിദ്യാഭ്യാസരീതി സദ്യയിൽ നിന്ന് ബുഫേയിലേക്ക് മാറണമെന്ന് ജി ട്വന്റി ഗ്ലോബൽ ഇനിഷ്യേറ്റീവ് കോ–ഓർഡിനേറ്റർ ഡോ. മുരളി തുമ്മാരുകുടി. കേരളത്തിലെ വിദ്യാഭ്യാസരീതി സദ്യപോലെ ഓരോ വിഭവവും നിർബന്ധിച്ച് കഴിപ്പിക്കുന്ന രീതിയാണ്. ഇതുമാറി ബുഫേ പോലെ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാൻ കഴിയുന്ന തലത്തിലേക്ക് മാറ്റണമെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. പട്ടികജാതി വികസനവകുപ്പിന്റെ നേതൃത്വത്തിൽ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ വിദ്യാർഥികളുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സ്വന്തം കഴിവുകൾ മനസ്സിലാക്കാതെ വിദ്യാർഥികൾ കോഴ്സുകൾ തെരഞ്ഞെടുക്കുന്നത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. പണമില്ലാത്തതുകൊണ്ട് ആഗ്രഹങ്ങൾ മാറ്റിവയ്ക്കരുത്. എല്ലാവിധ സഹായവും ചെയ്യാൻ കഴിവുള്ള സർക്കാരാണ് ഇപ്പോഴുള്ളത്. വലിയ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാനുള്ള അവസരങ്ങൾ മാറ്റിവയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
‘വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളും നൂതന പഠനസാധ്യതകളും’ വിഷയം ആസ്പദമാക്കി കലൂർ റിന്യൂവൽ സെന്ററിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസ്ഥാനത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾക്കാണ് ക്ലാസ് സംഘടിപ്പിച്ചത്. അധ്യാപകരും 107 വിദ്യാർഥികളും പങ്കെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ