'മിത്തിനെ മുത്താക്കാന്‍ എന്തിന് ലക്ഷങ്ങള്‍ ഷംസീറേ?; മാപ്പു പറഞ്ഞിട്ടുപോരേ പ്രഹസനം'

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ മണ്ഡത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 64 ലക്ഷം രൂപ അനുവദിച്ച സംഭവത്തില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍
എഎന്‍ ഷംസീര്‍, വി മുരളീധരന്‍
എഎന്‍ ഷംസീര്‍, വി മുരളീധരന്‍

കൊച്ചി: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ മണ്ഡത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 64 ലക്ഷം രൂപ അനുവദിച്ച സംഭവത്തില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. 'മിത്തിനെ മുത്താക്കാന്‍' എന്തിനാണ് ലക്ഷങ്ങള്‍ എന്നും ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനമെന്നും വി മുരളീധരന്‍ ഫെയ്സ്ബുക്കില്‍ ചോദിച്ചു. 

'സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ മണ്ഡത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ ഭരണാനുമതി''മിത്തിനെ മുത്താക്കാന്‍ ' എന്തിന് ലക്ഷങ്ങള്‍ ഷംസീറേ? ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനം? ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാന്‍, ഹൈന്ദവ ആചാരങ്ങളെയും, വിശ്വാസങ്ങളെയും ചവിട്ടി മെതിയ്ക്കും. വിശ്വാസികള്‍ ശബ്ദമുയര്‍ത്തിയാല്‍ കേസെടുക്കും. സമുദായ സംഘടനകളടക്കം ഹൈന്ദവ സമൂഹം ഒരു തിരുത്ത് ആവശ്യപ്പെട്ട് തെരുവില്‍ ഉണ്ട്. കുളം കലക്കുന്ന സമീപനവും, അവസരവാദ നാടകവും സിപിഎം ആദ്യം അവസാനിപ്പിക്കട്ടെ.' മുരളീധരന്‍ പോസ്റ്റില്‍ കുറിച്ചു. 

കോടിയേരി കാരാല്‍ തെരുവ് ഗണപതി ക്ഷേത്തിന്റെ കുളം നവീകരിക്കാനാണ് 64 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സ്പീക്കര്‍ ഈ വിവരം അറിയിച്ചത്.

'തലശ്ശേരി കോടിയേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കാരാല്‍തെരുവില്‍ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം. ഈ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ക്ഷേത്രക്കുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായി. പഴമയുടെ പ്രൗഡി നിലനിര്‍ത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രക്കുളം നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുവാന്‍ സാധിക്കും'- ഷംസീര്‍ കുറിപ്പില്‍ പറയുന്നു

ഗണപതി മിത്ത് ആണെന്ന സ്പീക്കറുടെ പരാമര്‍ശം വന്‍ വിവാദത്തിന് ഇടവച്ചിരുന്നു. കുന്നത്തുനാട് മണ്ഡലത്തില്‍ നടപ്പാക്കുന്ന വിദ്യാജോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സ്പീക്കറുടെ വിവാദ പ്രസംഗം. മിത്തുകളെയും വ്യക്തികളെയും ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു ഷംസീര്‍ ആഹ്വാനം ചെയ്തത്. സ്പീക്കര്‍ പരാമര്‍ശത്തില്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടി നേതാക്കളും ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍എസ്എസ് നാമജപഘോഷയാത്രയും നടത്തിയിരുന്നു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com