ജനങ്ങള്‍ക്ക് എന്ത് സുരക്ഷ നല്‍കുമെന്ന് മന്ത്രി പറയണം; ആശുപത്രി സംരക്ഷണ ബില്ലിനെതിരെ ഗണേഷ് കുമാര്‍

ആരോഗ്യപ്രവര്‍ത്തകരോട് കടുപ്പിച്ച് സംസാരിച്ചാല്‍ പോലും വലിയ ശിക്ഷയാണ് ലഭിക്കുക.
കെബി ഗണേഷ് കുമാര്‍
കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം:  ആശുപത്രി സംരക്ഷണ ബില്ലിനെ എതിര്‍ത്ത് ഭരണപക്ഷ എംഎല്‍എ കെബി ഗണേഷ് കുമാര്‍. ഇതില്‍ ജനങ്ങള്‍ എന്തുസുരക്ഷ നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരോട് കടുപ്പിച്ച് സംസാരിച്ചാല്‍ പോലും വലിയ ശിക്ഷയാണ് ലഭിക്കുക. ഈ ബില്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പ്രൊട്ടക്ഷന്‍ കൊടുക്കും. ഇതുകൊണ്ട് രോഗിക്കും ജനത്തിനും എന്ത് സംരക്ഷണം ഉണ്ടാകുമെന്ന് മന്ത്രി പറയണമെന്ന് ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.  

ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരായ ആക്രമണം തടയുന്ന കേരള ഹെല്‍ത്ത്‌കെയര്‍ സര്‍വീസ് പഴ്‌സന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് വയലന്‍സ് ആന്‍ഡ് ഡാമേജ് ടു പ്രോപ്പര്‍ട്ടി) ഭേദഗതി ബില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് സഭയില്‍ അവതരിപ്പിച്ചത്. നേരത്തെ ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ ഡോക്ടര്‍മാര്‍, നഴ്‌സസ്, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, നഴ്‌സസ് വിദ്യാര്‍ഥികള്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരാണ് ഉള്‍പ്പെട്ടതെങ്കില്‍ ഭേദഗതിയില്‍ പാരാ മെഡിക്കല്‍ വിദ്യാര്‍ഥികള്‍, സെക്യൂരിറ്റി ഗാര്‍ഡ്, മാനേജീരിയല്‍ സ്റ്റാഫ്, ആംബുലന്‍സ് ഡ്രൈവര്‍ മറ്റുള്ളവരെയും ഉള്‍പ്പെടുന്നതായി മന്ത്രി പറഞ്ഞു. ആക്രമത്തെ നടത്തുന്നവര്‍ക്ക് മിനിമം പിഴയും ശിക്ഷയും ഉറപ്പാക്കണം. അന്വേഷണം സത്വരം പൂര്‍ത്തിയാക്കണം. ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത പൊലീസ് ഓഫീസര്‍ അന്വേഷിക്കണം. അറുപത് ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരുടേതായാലും പൊതുജനങ്ങളുടെതായാലും സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഓരോ ജീവനും പ്രധാനപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. 

ആരോഗ്യ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നവര്‍ക്ക് 7 വര്‍ഷംവരെ ജയില്‍ ശിക്ഷയാണ് വ്യവസ്ഥ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഓര്‍ഡിനന്‍സ് ഇറങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com