വണ്ടിയിടിച്ച് റോഡില്‍ രണ്ടുപേര്‍ രക്തംവാര്‍ന്നു കിടക്കുന്നു;  ആളുകള്‍ ഭയന്നുമാറി; ആശുപത്രിയിലെത്തിച്ച് സ്ഥാനാര്‍ഥി; മന്ത്രി വാസവന്റെ കുറിപ്പ്

ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രണ്ടുപേര്‍ക്കും ബോധം നഷ്ടപ്പെട്ടിരുന്നെങ്കിലും ജീവന്‍ ഉണ്ടായിരുന്നു.
വാസവന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം
വാസവന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം


കോട്ടയം: വണ്ടിയിടിച്ച് റോഡില്‍ പരിക്കേറ്റ് കിടന്ന ആളുകളെ ആശുപത്രിയിലെത്തിച്ച് മന്ത്രി വിഎന്‍ വാസവനും പുതുപ്പള്ളി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസും. രക്തംവാര്‍ന്ന് റോഡില്‍ കിടന്നവരെ ആശുപത്രിയിലെത്തിച്ച കാര്യം മന്ത്രി തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.  'ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രണ്ടുപേര്‍ക്കും ബോധം നഷ്ടപ്പെട്ടിരുന്നെങ്കിലും ജീവന്‍ ഉണ്ടായിരുന്നു. അവര്‍ക്ക് വേണ്ട ചികിത്സ ലഭിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കിയതിനുശേഷമാണ് അവിടെ നിന്ന് യാത്ര തുടര്‍ന്നത്'- മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മന്ത്രിയുടെ കുറിപ്പ് 

പുത്തന്‍കുരിശില്‍ നിന്ന് കോട്ടയത്തേക്ക് മടങ്ങും വഴി തിരുവാങ്കുളം മാമല ഭാഗത്ത് എത്തിയപ്പോഴാണ് ദാരുണമായ ആ ദൃശ്യം ശ്രദ്ധയില്‍പ്പെട്ടത്,അപകടത്തില്‍പ്പെട്ട രണ്ടുപേര്‍ റോഡില്‍ രക്തം വാര്‍ന്നു കിടക്കുന്നു

വണ്ടി നിര്‍ത്താന്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി, ഞാനും ഒപ്പം ഉണ്ടായിരുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജയ്ക്ക് സി തോമസും അവിടെ ഇറങ്ങി, അടുത്തേക്ക് ചെല്ലുമ്പോള്‍ രണ്ടുപേരും അബോധാവസ്ഥയില്‍ ആയിരുന്നു, 
  
അവിടെ നിന്നിരുന്ന ആളുകള്‍ ഭയന്ന് മാറി നില്‍ക്കുകയായിരുന്നു, ആദ്യത്തെ ആളെ ഞങ്ങള്‍ വാഹനത്തില്‍ കയറ്റിയപ്പോഴാണ്, അവിടെ ഉണ്ടായിരുന്ന ആളുകള്‍ രണ്ടാമത്തെ ആളെ എടുത്ത്  വാഹനത്തില്‍ കയറ്റാന്‍ ഞങ്ങള്‍ക്കൊപ്പം എത്തിയത്. ഇവരെ ഇടിച്ചിട്ട കാര്‍ അവിടെ തന്നെ ഉണ്ടായിരുന്നു അവര്‍ ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായില്ല, അവരെകൂടി വാഹനത്തില്‍ കയറ്റിയാണ് രണ്ടുപേരും ആശുപത്രിയില്‍ എത്തിച്ചത്.  ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രണ്ടുപേര്‍ക്കും ബോധം നഷ്ടപ്പെട്ടിരുന്നെങ്കിലും ജീവന്‍ ഉണ്ടായിരുന്നു. അവര്‍ക്ക് വേണ്ട ചികിത്സ ലഭിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കിയതിനുശേഷമാണ് അവിടെ നിന്ന് യാത്ര തുടര്‍ന്നത്.   
 
തൃശൂര്‍ സ്വദേശികളാണ് അപകടത്തില്‍ പ്പെട്ട രണ്ടുപേരുമെന്ന് അറിയുന്നു.  അപകടം സംഭവിച്ചത്  എങ്ങനെ എന്നതിന്റെ വിവരങ്ങളടക്കം ശേഖരിച്ച് നടപടികള്‍ എടുക്കാന്‍ പൊലീസിനും നിര്‍ദ്ദേശം നല്‍കി. 
 
അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചാല്‍ ഒരു  നിയമനടപടിയും  ആര്‍ക്കും നേരിടേണ്ടിവരില്ല , മറിച്ച്  അപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നവരെ ചേര്‍ത്ത് നിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.  എന്നിട്ടും എന്തിനാണ് ഭീതി എന്ന് മനസിലാവുന്നില്ല. നമ്മള്‍ക്ക് മനുഷ്യത്വം നഷ്ടമാവരുത്, റോഡുകളില്‍ ജീവനുകള്‍ പൊലിയുന്നത് പലപ്പോഴും ചികിത്സ സമയത്ത് കിട്ടാതെ വരുമ്പോഴാണ് , ആ ദുരവസ്ഥയിലേക്ക് ആരെയും തള്ളിവിടരുത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com