തട്ടിയെടുക്കാനായി പലയിടത്തും കുട്ടികളെ തേടി; ലക്ഷ്യമിട്ടത് പത്ത് ലക്ഷം രൂപ; തുമ്പായത് അനിതകുമാരിയുടെ ശബ്ദം; എഡിജിപി

ആദ്യ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കിയത് ഒരുവര്‍ഷം മുന്‍പും രണ്ടാമത്തെത് ഒരുമാസം മുന്‍പുമാണ് ഉണ്ടാക്കിയത്. 
എംആര്‍ അജിത് കുമാര്‍
എംആര്‍ അജിത് കുമാര്‍

പത്തനംതിട്ട: കൊല്ലത്തെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ ഒരു വര്‍ഷം നീണ്ട ആസൂത്രണം നടത്തിയിരുന്നതായി എഡിജിപി എംആര്‍ അജിത് കുമാര്‍. സംഭവദിവസം തന്നെ  കേസില്‍ നിര്‍ണായകമായ തെളിവ് ലഭിച്ചിരുന്നതായും പ്രതിയുടെ കടുത്ത സാമ്പത്തിക ബാധ്യതയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഇടയാക്കിയതെന്നും അജിത് കുമാര്‍ പറഞ്ഞു. കേസില്‍ നിര്‍ണായകമായത് അനിത കുമാരിയുടെ ശബ്ദരേഖയാണെന്നും അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു

'കേസ് ഉണ്ടായ സമയത്ത് കുട്ടിയെ കണ്ടെത്തുകയായിരുന്നതായിരുന്നു പൊലിസിന്റെ പ്രഥമ ലക്ഷ്യം ലക്ഷ്യം. ആദ്യദിവസം കിട്ടിയ ക്ലൂവില്‍ നിന്നാണ് പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞത്. അന്നു തന്നെ പ്രതി കൊല്ലം ജില്ലയില്‍ നിന്നുള്ള ആളാണെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ പൊതുജനങ്ങളില്‍ നിന്ന് കിട്ടിയ വിവരങ്ങളും സഹായകരമായി. വളരെ ആസൂത്രണം ചെയ്താണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അനാവശ്യ സമ്മര്‍ദം മാധ്യമങ്ങളില്‍ നിന്നുണ്ടായെങ്കിലും വളരെ പ്രൊഫഷണലായാണ് പൊലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡിഐജി നിശാന്തിനി, സ്പര്‍ജന്‍കുമാര്‍,  ജില്ലിയിലെ മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരെയെല്ലാം അഭിനന്ദിക്കുന്നു'. 

' ഒന്നാം പ്രതി പത്മകുമാര്‍ കമ്പ്യൂട്ടര്‍ ബിരുദധാരിയാണ്. നാട്ടുകാര്‍ എല്ലാവര്‍ക്കും അറിയാവുന്നയാളാണ്. കടുത്ത സാമ്പത്തിക പ്രശ്‌നം ഉണ്ടാകുകയും കടം വര്‍ധിച്ച സാഹചര്യത്തില്‍  പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രവൃത്തി ഉണ്ടായതെന്നാണ് പ്രതി പറയുന്നത്. ഇതിനായി കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ ഒരുവര്‍ഷം മുന്‍പെ  ആസൂത്രണം ചെയ്തിരുന്നു. ആദ്യ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കിയത് ഒരുവര്‍ഷം മുന്‍പും രണ്ടാമത്തെത് ഒരുമാസം മുന്‍പുമാണ് ഉണ്ടാക്കിയത്. 
അവര്‍ സ്ഥിരമായി കാറില്‍ യാത്ര ചെയ്ത് തട്ടിയെടുക്കാന്‍ സൗകര്യമുള്ള കുട്ടിയെ കണ്ടെത്തുകയായിരുന്നു. 
ഒരാഴ്ചയ്ക്ക് മുന്‍പ് വൈകുന്നേരം കുട്ടികള്‍ ട്യൂഷന്‍ കഴിഞ്ഞ് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. അങ്ങനെയാണ് അബിഗേലിനെയും സഹോദരനെയും ലക്ഷ്യമിട്ടത്. നേരത്തെ രണ്ടുതവണയും ശ്രമിച്ചപ്പോള്‍ അത്  നടക്കാതെ പോയി. മൂന്നാമത്തെ ശ്രമത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ സഹോദരന്‍ തട്ടിക്കൊണ്ടുപോകുന്നത് തടയാന്‍ ഏറെ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ഗുളിക കൊടുത്തു. പലസ്ഥലത്തുകൊണ്ടുപോയ ശേഷം ഒടുവില്‍ വീട്ടിലെത്തിച്ചു. അവിടെ നിന്ന് പാരിപ്പള്ളിയിലെത്തിയ ശേഷം ഒരു കടയില്‍ നിന്ന് സാധനം വാങ്ങിയ ശേഷം കട ഉടമയുടെ ഫോണില്‍ നിന്ന് കുട്ടിയുടെ അമ്മയെ വിളിക്കുകയായിരുന്നു.

പിടിയാലാകുമെന്ന് ഉറപ്പായതോടെ കുട്ടിയെ ഉപേക്ഷിക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. അനിതാ കുമാരിക്ക് ആശ്രമം മൈതാനവും പരിസരവും നന്നായി അറിയുകയും ചെയ്യാം. അതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയെ അവിടെ കൊണ്ടുവരികുയം  കുട്ടിയെ കൊണ്ടുവരികയും അശ്വതി ബാറിന്റെ സമീപത്ത് ഉപേക്ഷിക്കുകയുമായിരുന്നു. അച്ഛന്‍ ഇവിടെയെത്തുമെന്ന് പറഞ്ഞാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിക്ക് മറ്റൊരു അപകടവും ഉണ്ടാവരുതെന്ന് തിരിച്ചറിഞ്ഞ് അതുവഴി പോയ കോളജ് കുട്ടികള്‍ കുട്ടിയെ കണ്ടെന്ന് ഉറപ്പായ ശേഷമാണ് അനിത കമാരി മറ്റൊരു ഓട്ടോറിക്ഷയില്‍ അവിടെ നിന്ന് പോയത്. പിന്നീട് ഭര്‍ത്താവും അനിതകുമാരിയും മകളും തിരിച്ച്  വീട്ടിലെത്തിയ ശേഷം അവിടെ നില്‍ക്കുക ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ ശേഷം തെങ്കാശിയിലേക്ക് പോയി. അവിടെ ഇയാള്‍ നേരത്തെ കൃഷി ചെയ്തിരുന്നു. അവിടെയുളള സുഹൃത്തിനെ കാണുന്നതിന്റെ ഭാഗമായി തെങ്കാശിയില്‍ മുറിയെടുക്കുകയായിരുന്നു.

അനിത കുമാരിയുടെ ശബ്ദത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരില്‍ ചിലര്‍ ഇവരുടെ ശബ്ദം തിരിച്ചറിഞ്ഞിരുന്നു. അവര്‍ ഈ വിവരം പൊലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ ഫോണ്‍ നമ്പറും വാഹനനമ്പറും പൊലീസ് ശേഖരിച്ചിരുന്നു.  പ്രതികള്‍ യാത്രയില്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നില്ല. ഫോണ്‍ വീട്ടില്‍ തന്നെ വച്ചാണ് പോയത്. 28ാം തീയതി ഫോണ്‍ നമ്പര്‍ ചെയ്‌സ് ചെയ്തപ്പോള്‍ കുട്ടിയെ ഉപേക്ഷിച്ച സ്ഥലത്ത് ഉള്ളതായി കണ്ടെത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com