ഡ്യൂട്ടിക്കിടയിലെ അപകട മരണം; അനന്തരാവകാശികൾക്ക്‌ 10 ലക്ഷം: അംഗവൈകല്യം സംഭവിക്കുന്നവർക്ക്‌ 5 ലക്ഷം വരെ

അനന്തരാവകാശികൾക്ക്‌ നൽകുന്ന ആനുകൂല്യം ഒന്നര ലക്ഷത്തിൽ നിന്ന് 10 ലക്ഷമായി ഉയർത്തി
പിണറായി വിജയന്‍ തൃശൂരില്‍ മാധ്യമങ്ങളെ കാണുന്നു
പിണറായി വിജയന്‍ തൃശൂരില്‍ മാധ്യമങ്ങളെ കാണുന്നു

തിരുവനന്തപുരം: ജോലിക്കിടയിൽ സംഭവിക്കുന്ന അപകട മരണവും ഡ്യൂട്ടിയുടെ ഭാഗമായി മറ്റുള്ളവരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സംഭവിക്കുന്ന മരണവും അസ്വാഭാവിക മരണമായി കണക്കാക്കി പ്രത്യേക സഹായ പദ്ധതിയുമായി സർക്കാർ. അനന്തരാവകാശികൾക്ക്‌ നൽകുന്ന ആനുകൂല്യം ഒന്നര ലക്ഷത്തിൽ നിന്ന് 10 ലക്ഷമായി ഉയർത്തി. 

സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെ ജീവൻ രക്ഷാ പദ്ധതിയിൽ ഉൾപ്പെടാത്ത ജീവനക്കാർ ഡ്യൂട്ടിക്ക് ഇടയിൽ അപകട മരണത്തിനും അസ്വാഭാവിക മരണത്തിനും ഇരയാവുന്നവരുടെ അനന്തരാവകാശികൾക്കാണ് അനുകൂല്യം ലഭിക്കുക. പ്രത്യേക സഹായ പദ്ധതി കൂടുതൽ ആനുകൂല്യങ്ങളോടെ നടപ്പാക്കാനുള്ള മാനദണ്ഡങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. 

അപകടത്തിൽ സ്ഥിര അംഗവൈകല്യം സംഭവിക്കുന്നവർക്ക്‌ 5 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. 60 ശതമാനത്തിനു മുകളിൽ അംഗവൈകല്യത്തിന്‌ 4 ലക്ഷം രൂപയും 40 – 60% വരെ അംഗവൈകല്യത്തിന്‌ രണ്ടര ലക്ഷം രൂപയും സഹായം നൽകും. 

പുതിയ മാനദണ്ഡമനുസരിച്ച്‌, ഡ്യൂട്ടിക്കിടയിൽ സംഭവിക്കുന്ന അപകട മരണം, ഡ്യൂട്ടിയുടെ ഭാഗമായി മറ്റുള്ളവരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സംഭവിക്കുന്ന മരണം എന്നിവയും ഡ്യൂട്ടിക്കിടയിലുള്ള അസ്വാഭാവിക മരണമായി കണക്കാക്കും. ഇതിന്‌ എഫ്‌ഐആറിലെ രേഖപ്പെടുത്തലോ, റവന്യു/പൊലീസ്‌ അധികാരികളുടെ സാക്ഷ്യപ്പെടുത്തലോ മതി. 

പകർച്ചവ്യാധി ബാധിച്ചവരുടെ ചികിത്സയ്‌ക്കു നിയോഗിക്കുന്ന ജീവനക്കാർ രോഗബാധ മൂലം മരിച്ചാലും അസ്വാഭാവികമായി കണക്കാക്കും. ഓഫിസിലേക്കുള്ള വരവിനും പോക്കിനും ഇടയിലുള്ള അപകട മരണവും ഈ വിഭാഗത്തിൽ വരും. ഡ്യൂട്ടിക്കിടയിൽ വൈദ്യുതാഘാതം ഏൽക്കൽ, നിർമാണ പ്രവർത്തനങ്ങൾക്ക്‌ ഇടയിലുള്ള അപകടം, കുറ്റവാളികളെ പിടികൂടാനുള്ള നിയമപാലകരുടെ ശ്രമം, രക്ഷാപ്രവർത്തനം, വന്യജീവി ആക്രമണം എന്നിവ മൂലമുള്ള മരണവും ഇതേ രീതിയിൽ കണക്കാക്കും. ഓഫിസിന്റെ ഭാഗമായ മറ്റു ജോലികൾ, യാത്ര എന്നിവയ്‌ക്ക് ഇടയിലെ അപകട മരണവും അസ്വാഭാവിക മരണമാകും. കലക്ടർ, വകുപ്പ്‌ മേധാവി, സ്ഥാപന മേധാവി എന്നിവരാണ്‌ ഡ്യൂട്ടിക്ക് ഇടയിലുള്ള മരണമാണ്‌ എന്നു സാക്ഷ്യപ്പെടുത്തേണ്ടത്‌. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com