വണ്ടിപ്പെരിയാര്‍ കേസ്: കേരളത്തിന് അഭിമാനകരമായ കാര്യമല്ല; കോടതി നിരീക്ഷണങ്ങള്‍ ഗൗരവമായി പരിശോധിക്കും; മുഖ്യമന്ത്രി

ഇപ്പോള്‍ തന്നെ അപ്പീല്‍ പോകുന്നതുമായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കോടതിയുടെ നിരീക്ഷണത്തിന്റെ ഭാഗമായി ചില ഭാഗങ്ങള്‍ വന്നിട്ടുണ്ട്. അത് ഗൗരവമായി പരിശോധിക്കുകയും ചെയ്യും
പിണറായി വിജയന്‍ ആലപ്പുഴയില്‍ മാധ്യമങ്ങളെ കാണുന്നു
പിണറായി വിജയന്‍ ആലപ്പുഴയില്‍ മാധ്യമങ്ങളെ കാണുന്നു


ആലപ്പുഴ: വണ്ടിപ്പെരിയാര്‍ കേസിലെ വിധി സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചതായും എന്താണ് സംഭവിച്ചതെന്ന് ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

'സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന ഒന്നല്ല ആ സാഹചര്യം. അത് എന്താണെന്നത് ഗൗരവമായി പരിശോധിക്കും. അതിന്റെ ഭാഗമായി ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. ഇപ്പോള്‍ തന്നെ അപ്പീല്‍ പോകുന്നതുമായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കോടതിയുടെ നിരീക്ഷണത്തിന്റെ ഭാഗമായി ചില ഭാഗങ്ങള്‍ വന്നിട്ടുണ്ട്. അത് ഗൗരവമായി പരിശോധിക്കുകയും ചെയ്യും'- മുഖ്യമന്ത്രി പറഞ്ഞു. 


നവംബര്‍ 18  ന് ആരംഭിച്ച നവകേരള യാത്ര പതിനൊന്നാമത്തെ ജില്ലയിലാണ് ഇന്നലെ കടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ ജനമുന്നേറ്റമായി നവകേരള സദസ്സ് മാറിയിരിക്കുന്നു. ഓരോ മണ്ഡല കേന്ദ്രങ്ങളിലും നേരിട്ടെത്തുന്ന ജനാവലി മാത്രമല്ല, വഴിയോരങ്ങളിലാകെ കാത്തുനിന്ന്  അഭിവാദ്യം ചെയ്യുന്ന ആയിരങ്ങള്‍ ഇതില്‍ പങ്കാളികളാവുകയാണ്. 

സമരപോരാട്ടങ്ങളുടെ തീക്ഷ്ണമായ ജീവിതം നയിച്ചു മുന്നേറിയവരാണ് നമ്മുടെ നാട്ടിലെ കര്‍ഷക തൊഴിലാളികളും കയര്‍ തൊഴിലാളികളും. ആലപ്പുഴയുടെ മണ്ണില്‍ നില്‍ക്കുമ്പോള്‍ കയര്‍ മേഖലയെ സ്പര്‍ശിക്കാതെ പോകാന്‍ കഴിയില്ല.. കേരളം രൂപീകൃതമായ വേളയില്‍ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്‍ഷികേതര മേഖല കയര്‍ വ്യവസായമായിരുന്നു. പിന്നീടത് കിതപ്പിലായെങ്കിലും ഇന്ന് കയര്‍ മേഖല ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണ്. 

കയര്‍ വ്യവസായത്തെ ആധുനിക പാതയിലേക്ക് നയിച്ച രണ്ടാം കയര്‍ പുനഃസംഘടന വലിയ മാറ്റമാണ്  സൃഷ്ടിച്ചത്. കയര്‍ മേഖലയ്ക്കായി  കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് ആകെ 1455 കോടി രൂപയാണ്.  അതിനു മുന്‍പുള്ള അഞ്ചു വര്‍ഷം സര്‍ക്കാര്‍ ചെലവ്  599 കോടി രൂപ ആയിരുന്നു  എന്നറിയുമ്പോഴാണ് ചിത്രം പൂര്‍ണ്ണമാവുക. 2011- 16   കാലഘട്ടത്തില്‍ 36771 ടണ്‍ കയറാണ് ഉല്പാദിപ്പിച്ചിരുന്നത്. 2016 - 21 ല്‍ കയറുല്പാദനം 77218 ടണ്ണായി വര്‍ദ്ധിപ്പിച്ചു. 2021 മുതല്‍ 2023 ഒക്ടോബര്‍ വരെ 51331 ടണ്‍ ഉല്‍പാദിപ്പിച്ചിട്ടുണ്ട്.

2016 ല്‍ പ്രതിദിനം 1000 മുതല്‍ 4000 വരെ തൊണ്ട് സംസ്‌ക്കരിക്കുന്നതിന് സ്ഥാപിത ശേഷിയുളള 50 ഡീഫൈബറിംഗ് മില്ലുകളാണ് ഉണ്ടായിരുന്നത്. അതുവഴി 7000 ടണ്‍ ചകിരിയാണ് അന്ന് ഉല്പാദിപ്പിച്ചത്. 2020 - 21 ല്‍ ഡീഫൈബറിംഗ് മില്ലുകളുടെ എണ്ണം 124 ആയി ഉയര്‍ത്തി. ഇതുവഴി പ്രതിദിനം 8000 മുതല്‍ ഒരു ലക്ഷം വരെ തൊണ്ട് സംസ്‌ക്കരിക്കാന്‍ ശേഷി വര്‍ദ്ധിപ്പിച്ചു. ആകെ 25047 ടണ്‍ ചകിരി ഉല്പാദിപ്പിച്ചു. 2021 - 22 ല്‍ ഡീഫൈബറിംഗ് മില്ലുകളുടെ എണ്ണം 137 ആക്കി ഉയര്‍ത്തി. അതുവഴി 26000 ടണ്‍ ചകിരി ഉല്പാദിപ്പിച്ചു.

60 വര്‍ഷത്തോളമായി പരിഹരിക്കപ്പെടാതിരുന്ന അശാസ്ത്രീയമായ കൂലി നിര്‍ണയപ്രശ്‌നം പരിഹരിക്കാനും ഏകീകൃത ഡിഎ ഘടന നടപ്പാക്കാനും,  കൂലിയില്‍ പ്രതിദിനം 9% വര്‍ദ്ധനവ് വരുത്താനും കഴിഞ്ഞു. 

കയര്‍ ഉല്‍പ്പന്ന മേഖലകളിലെ വൈവിധ്യവത്ക്കരണത്തിനായി പ്രത്യേകം പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.  രാജ്യത്തെ തന്നെ പ്രമുഖമായ ഗവേഷണ സ്ഥാപനങ്ങളും, ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളും ചേര്‍ന്നാണ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുളളത്.  ആലപ്പുഴയില്‍ ആദ്യഘട്ടമായി 50 പേര്‍ക്ക് ദിവസം 600 രൂപ സ്‌റ്റൈപ്പന്റോടുകൂടി പരിശീലനം നല്‍കി വരുന്നു.  500 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുക. 

കയര്‍ മേഖലയില്‍ നിലനില്‍ക്കുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് അടിയന്തിര പരിഹാരം നിര്‍ദ്ദേശിക്കുന്നതിനായി  വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ  ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഗോഡൗണുകളില്‍ കെട്ടിക്കിടന്ന കയറും കയര്‍ ഉത്പന്നങ്ങളും വിറ്റഴിക്കുന്നതിനുളള നടപടി സ്വീകരിച്ചു. മേഖലയില്‍ സെന്‍സസ്  പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.

ഒരു ജിയോ ടെക്‌നിക്കല്‍ മെറ്റീരിയല്‍ എന്ന നിലയില്‍ കയര്‍ ഭൂവസ്ത്രത്തിന് ലോകത്താകെ  സിവില്‍ എഞ്ചിനീയറിങ് മേഖലയില്‍ വലിയ പ്രാധാന്യം കൈവന്നിട്ടുണ്ട്. കയര്‍ ഭൂവസ്ത്രത്തിന്റെ ആഭ്യന്തര വിപണി വിപുലപ്പെടുത്തുന്നതിനുള്ള വലിയ ശ്രമമാണ് നടന്നു വരുന്നത്. 2016  ന് ശേഷം  കയര്‍ഭൂവസ്ത്രത്തിന്റെ വിപണനം അഞ്ചിരട്ടിയിലധികം വര്‍ദ്ധിച്ചു. ഈ വര്‍ഷം ഇത് റിക്കോര്‍ഡ് വര്‍ദ്ധനവിലെത്തും.

വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായി ഖനികളില്‍ കയര്‍ ഭൂവസ്ത്രം വിരിക്കുവാനുള്ള പ്രൊജക്റ്റ് തയാറാക്കി. ഒറീസയിലെ ഒരു കല്‍ക്കരി ഖനിയില്‍ കയര്‍ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തുന്നതിനുളള ഓര്‍ഡര്‍ കയര്‍ കോര്‍പ്പറേഷന് ലഭിച്ചിട്ടുണ്ട്. റെയില്‍വേയുടെ വശങ്ങളില്‍ കയര്‍ ഭൂവസ്ത്രം വിരിക്കുവാനുള്ള പ്രൊജക്റ്റ്  റെയില്‍വേ ബോര്‍ഡ്  അംഗീകരിച്ചാല്‍ വലിയൊരു വിപണി തുറന്നു കിട്ടും. 

ചെറുകിട ഉല്‍പ്പാദക സംഘങ്ങള്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം വര്‍ക്കിംഗ് ക്യാപിറ്റല്‍ നല്‍കി അവരുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനും കൂടുതല്‍ തൊഴില്‍ നല്‍കുന്നതിനും സര്‍ക്കാര്‍ മുന്‍കൈ എടുത്തു.  
ഏഴു വര്‍ഷം കൊണ്ട് ആകെ 38.12 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തനായി ചെലവഴിച്ചു.

വിപണിയിലെ മാന്ദ്യവും, ഓര്‍ഡറുകളുടെ ക്ഷാമവും ഉണ്ട് എന്ന വസ്തുത നില നില്‍ക്കുമ്പോള്‍ തന്നെ തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുന്നതിന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ വഴി ഇടപെടലുകള്‍ നടത്തി.  ഇതിന്റെ ഫലമായി സ്ഥാപനങ്ങളിലെ വിറ്റുവരവ് കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ വര്‍ദ്ധിച്ചു.  കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കയര്‍ കോര്‍പ്പറേഷന്‍ പുതിയ മെത്ത നിര്‍മ്മാണ യൂണിറ്റ്,  കയര്‍ഫെഡ് പിവിസി ടഫ്റ്റിംഗ് യൂണിറ്റ് എന്നിവ  തുടങ്ങിയിട്ടുണ്ട്. 
ഒരു ഘട്ടത്തില്‍ തകര്‍ന്നു പോകും എന്ന് കരുത്തപ്പെട്ട കയര്‍ മേഖല ഇത്തരത്തില്‍ വൈവിദ്ധ്യത്തിന്റെയും ഉണര്‍വ്വിന്റെയും പാതയിലാണ് കേരളത്തിലെ പരമ്പരാഗത മേഖലയ്ക്ക് സര്‍ക്കാര്‍ എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ട് എന്നതാണ് ഇതെല്ലാം കാണിക്കുന്നത്. ഇങ്ങനെ, ഓരോ വിഭാഗങ്ങളെയും ചേര്‍ത്തു പിടിച്ചാണ്, സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. അത് കൊണ്ട് തന്നെയാണ് എല്ലാ കുപ്രചാരണങ്ങളെയും തള്ളി  ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്നത്. 

നവകേരള സദസ്സുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയില്‍  42,656 നിവേദനങ്ങള്‍ ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com