വാടക ആവശ്യപ്പെട്ടത് 2 കോടി 20 ലക്ഷം; തൃശൂർ പൂരം ചടങ്ങ് മാത്രം?

2022-ല്‍ വാടകയായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയത്  39 ലക്ഷം രൂപയാണ്
ദേവസ്വങ്ങളുടെ യോ​ഗം
ദേവസ്വങ്ങളുടെ യോ​ഗം

തൃശൂർ: തൃശൂര്‍ പൂരം എക്‌സിബിഷന്‍ നടത്താൻ തേക്കിന്‍കാട് മൈതാനത്തിനു 2 കോടി 20 ലക്ഷം രൂപ വാടക നല്‍കാന്‍ കഴിയില്ലെന്ന് പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങൾ. ഇതു സംബന്ധിച്ചു ഇരു ദേവസ്വങ്ങളും സംയുക്ത യോഗം ചേർന്നു. വാടക പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് ഉടന്‍ പരിഹാരം കാണണമെന്നു യോഗം ആവശ്യപ്പെട്ടു. 

2022-ല്‍ വാടകയായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയത്  39 ലക്ഷം രൂപയാണ്. വാടക കൂട്ടിയത് പിന്‍വലിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരം ചടങ്ങായി മാത്രം നടത്തേണ്ടി വരുമെന്ന് യോഗം ഐക്യകണ്ഠേന പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. ഈ വര്‍ഷമാണ് വാടക കൂട്ടിയത്. ഇക്കാര്യം തര്‍ക്ക വിഷയമായി കോടതിയുടെ പരിഗണനയിലാണ്. 

വാടക 39 ലക്ഷത്തിൽ നിന്നു അൽപ്പം വർധിപ്പിച്ചാലും നല്‍കാന്‍ തയ്യാറാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു. 2.20 കോടി നല്‍കാന്‍ കഴിയില്ല. എക്‌സിബിഷന് വിനോദ നികുതി ഒഴിവാക്കാന്‍ കോര്‍പറേഷന് അപേക്ഷ നല്‍കും. ഇക്കാര്യം മുഖ്യമന്ത്രിയെയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

തേക്കിന്‍കാട് മൈതാനത്ത് പാറമേക്കാവ്, തിരുവമ്പാടി ദേശക്കാരുടെ വിപുലമായ യോഗം വിളിക്കണമെന്ന് പൂരപ്രേമി സംഘം രക്ഷാധികാരി കൂടിയായ നന്ദന്‍ വാകയില്‍ ആവശ്യപ്പെട്ടു. പാറമേക്കാവില്‍ നാലായിരവും, തിരുവമ്പാടിയില്‍ രണ്ടായിരവും മെമ്പര്‍മാരുണ്ട്.

അടുത്ത വര്‍ഷം ഏപ്രില്‍ 19നാണ് തൃശൂര്‍ പൂരം. എക്‌സിബിഷന്‍ മാര്‍ച്ചില്‍ തുടങ്ങണമെങ്കില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങളുടെ നേതൃത്വത്തില്‍ എക്‌സിബിഷന്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com