പൊലീസിനും രക്ഷയില്ല!; ഓണ്‍ലൈന്‍ തട്ടിപ്പില്‍ വീണു, ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ നഷ്ടമായത് 25,000 രൂപ 

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് എതിരെ ജാഗ്രത വേണമെന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്ന പൊലീസിനും രക്ഷയില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് എതിരെ ജാഗ്രത വേണമെന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്ന പൊലീസിനും രക്ഷയില്ല. പൊലീസ് കമ്മീഷണര്‍ ഓഫീസിലെ അക്കൗണ്ട്‌സ് ഓഫീസറുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം 25,000 രൂപ തട്ടിയെടുത്തു. ബാങ്കിന്റെ പേരില്‍ വ്യാജ സന്ദേശം അയച്ചായിരുന്നു തട്ടിപ്പ്. അക്കൗണ്ട്‌സ് ഓഫീസറുടെ പരാതിയില്‍ സൈബര്‍ ക്രൈം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

എന്നാല്‍ സൈബര്‍ ക്രൈം പൊലീസ് നടത്തിയ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് തട്ടിയെടുത്ത പണം തട്ടിപ്പുകാരുടെ അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കുന്നത് തടഞ്ഞു. അക്കൗണ്ട്‌സ് ഓഫീസര്‍ എസ് കുമാരി മഞ്ജുവിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നു 18ന് ആണ് പണം നഷ്ടമായത്. അക്കൗണ്ട്‌സ് ഓഫീസറുടെ ഔദ്യോഗിക അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് കാഷ്യര്‍ ജോണ്‍ ആണ്.

ജോണിന്റെ ഔദ്യോഗിക മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് ആണ് ബാങ്കില്‍ നിന്നെന്ന് വിശ്വസിപ്പിച്ച് സന്ദേശം എത്തിയത്. 24 മണിക്കൂറിനുള്ളില്‍ കെവൈസി പുതുക്കിയില്ലെങ്കില്‍ അക്കൗണ്ട് റദ്ദാക്കുമെന്നായിരുന്നു സന്ദേശം. ഇതു വിശ്വസിച്ച ഉദ്യോഗസ്ഥന്‍ സന്ദേശത്തിലെ ലിങ്കില്‍ കയറി ഒടിപി കൈമാറി. ഉടന്‍  അക്കൗണ്ടില്‍ നിന്നു 25000 രൂപ നഷ്ടപ്പെടുകയായിരുന്നു. പണം നഷ്ടമായത് അറിഞ്ഞ ഓഫീസര്‍ 1930 എന്ന കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് വിവരം അറിയിച്ചു. 

അന്വേഷണത്തില്‍, തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിലേക്കാണ് പണം മാറിയതെന്നു കണ്ടെത്തി. ഈ അക്കൗണ്ടില്‍ വരുന്ന പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയശേഷം പിന്‍വലിക്കുന്നതായിരുന്നു രീതി. എന്നാല്‍ പണം രണ്ടാമത്തെ അക്കൗണ്ടിലേക്ക് കൈമാറുന്നതിനു മുന്‍പേ പൊലീസ് ഇടപെട്ട് തടയുകയായിരുന്നു. തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് സൂചന.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com