രാമേശ്വരത്തേക്ക് പുതിയ ട്രെയിന്‍, അമൃത നീട്ടും; യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക്, യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത

തീര്‍ത്ഥാടകരുടെ യാത്രാസൗകര്യം വര്‍ധിപ്പിക്കാന്‍ രാമേശ്വരത്തേക്ക്  കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കണമെന്ന് പി കെ കൃഷ്ണദാസ് റെയില്‍ ബോര്‍ഡ് ചെയര്‍മാന്‍ അനില്‍ കുമാര്‍ ലഹോട്ടിക്ക് നിവേദനം നല്‍കിയിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: മംഗലാപുരത്തുനിന്ന് രാമേശ്വരത്തേക്ക് പുതിയ തീവണ്ടി അനുവദിക്കണമെന്നും തിരുവനന്തപുരത്തുനിന്ന് മധുരയ്ക്കുള്ള അമൃത എക്സ്പ്രസ്സ് രാമേശ്വരം വരെ നീട്ടണമെന്നുമുള്ള ട്രെയിന്‍ യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യത്തിന് റെയില്‍വെ ടൈംടേബിള്‍ കമ്മിറ്റിയുടെ അംഗീകാരം. മലബാറില്‍നിന്ന് ബംഗളൂരുവിലേക്ക് ഒരു തീവണ്ടികൂടി അനുവദിക്കണമെന്ന ആവശ്യത്തില്‍ നിലവിലുള്ള യശ്വന്ത്പൂര്‍ -കണ്ണൂര്‍ എക്സ്പ്രസ്സ് കോഴിക്കോട്ടേക്ക് നീട്ടാനും സെക്കന്തരബാദില്‍ ചേര്‍ന്ന റെയില്‍വെ ടൈംടേബിള്‍ കമ്മിറ്റി റെയില്‍വേ ബോര്‍ഡിനോട് ശുപാര്‍ശ ചെയ്തതായി പാസഞ്ചര്‍ അമ്നിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി കെ കൃഷ്ണദാസ് അറിയിച്ചു.

തീര്‍ത്ഥാടകരുടെ യാത്രാസൗകര്യം വര്‍ധിപ്പിക്കാന്‍ രാമേശ്വരത്തേക്ക്  കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കണമെന്ന് പി കെ കൃഷ്ണദാസ് റെയില്‍ ബോര്‍ഡ് ചെയര്‍മാന്‍ അനില്‍ കുമാര്‍ ലഹോട്ടിക്ക് നിവേദനം നല്‍കിയിരുന്നു. രാമേശ്വരത്തേക്ക് നേരിട്ട് തീവണ്ടിയില്ല എന്ന ദീര്‍ഘകാല പ്രശ്നമാണ്  ടൈംടേബിള്‍ കമ്മിറ്റിയുടെ ശുപാര്‍ശയോടെ പരിഹരിക്കപ്പെട്ടിരിക്കുന്നത്. 

കന്യാകുമാരി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ എത്തിയാല്‍ മാത്രമേ കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് രാമേശ്വരത്തേക്ക് തീവണ്ടി യാത്രക്ക് സൗകര്യമുണ്ടായിരുന്നുള്ളൂ. എല്ലാ ദിവസങ്ങളിലും ട്രെയിന്‍ സൗകര്യം ഇല്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു.  വടക്കേ മലബാറില്‍നിന്ന് ബംഗളൂരുവിലേക്ക് കൂടുതല്‍ തീവണ്ടി വേണമെന്ന ആവശ്യവും ദീര്‍ഘകാലമായി ഉള്ളതാണ്. കണ്ണൂര്‍ വരെയുള്ള യശ്വന്ത്പൂര്‍ എക്സ്പ്രസ്സ് കോഴിക്കോട്ടേക്ക് നീട്ടുന്നതോടെ ഈ ആവശ്യത്തിനും ഒരു പരിധിവരെ പരിഹാരമാവും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com