കൊല്ലം: പൊതുചടങ്ങിൽ നിലവിളക്ക് കൊളുത്തരുതെന്ന് പറയുന്നത് തെറ്റാണെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ. നിലവിളക്ക് ഹിന്ദുവിന്റേതാണ് എന്നത് മണ്ടൻ ധാരണയാണെന്നും അദ്ദേഹം പറഞ്ഞു. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷ വേദിയിൽ വെച്ചാണ് സംഭവമുണ്ടായത്. വിളക്ക് കൊളുത്താൻ വിളിച്ചപ്പോൾ മതപരമായ കാര്യം പറഞ്ഞ് സിഡിഎസ് ഒഴിഞ്ഞതോടെയായിരുന്നു ഗണേഷ് കുമാറിന്റെ ഉപദേശവുമായി എത്തിയത്.
പൊതുപരിപാടിയിൽ നിലവിളക്ക് കൊളുത്തരുതെന്ന് പറയുന്നത് തെറ്റാണെന്നും അങ്ങനെ പറയുന്നവർക്ക് എന്തെങ്കിലും താത്പര്യം കാണുമെന്നുമാണ് എംഎൽഎ പറഞ്ഞത്. പള്ളികളിലെ വൈദികർ മുതൽ ബിഷപ്പുമാർ വരെയുള്ളവർ വിളക്കുകൊളുത്താറുണ്ട്. അമ്പലത്തിൽ നിന്ന് കിട്ടിയ ഉണ്ണിയപ്പം സ്വാദോടെ കഴിച്ചയാളാണ് പാണക്കാട് തങ്ങൾ. വെളിച്ചം വേണ്ട എന്ന് യേശുക്രിസ്തു പറഞ്ഞിട്ടില്ല. യേശു ക്രിസ്തു ജൂദനായിരുന്നു. നിലവിളക്ക് ഹിന്ദുവിന്റേതാണ് എന്നത് മണ്ടൻ ധാരണയാണ്.- ഗണേഷ് കുമാർ വ്യക്തമാക്കി.
ജാതകം നോക്കുന്നതിനെയും ഗണേഷ് കുമാർ വിമർശിച്ചു. താൻ നേരത്തെ ഒരു വിവാഹം കഴിച്ചതാണ്. അന്ന് ജാതകത്തിൽ പറഞ്ഞിരുന്നത് നല്ല പൊരുത്തമുണ്ടെന്നായിരുന്നു. എന്നാൽ ആ വിവാഹബന്ധം വേർപെട്ടു. ജാതകം ഒന്നും നോക്കാതെ രണ്ടാമതൊരു വിവാഹം കഴിച്ചു. ഇപ്പോൾ ഒരു പ്രശ്നവുമില്ലാതെ മുന്നോട്ടു പോകുന്നുവെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ