കൊല്ലം: മടത്തറ ചല്ലിമുക്ക് സൊസൈറ്റിമുക്കിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ യുവാവിന്റെ അച്ഛൻ തുളസീധരൻ (60), അമ്മ മണിയമ്മാൾ (50, സഹോദരൻ അഭിലാഷ് (26) എന്നിവരെ ചിതറ പൊലീസ് അറസ്റ്റ് ചെയ്‌തു.
തിങ്കളാഴ്‌ച രാവിലെയോടെയാണ് ആദർശിനെ(21) വീട്ടിലെ അടുക്കളയോട് ചേർന്നുള്ള മുറിയിൽ നിലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ മണിയമ്മാൾ കുറ്റം സമ്മതിക്കുകയായിരുന്നു. മൂത്ത മകന്റെ സഹോയത്തോടെ ഇളയ മകനെ മാതാപിതാക്കൾ കയർ കൊണ്ട് കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പൊലീസിന്റെ ആദ്യ പരിശോധനയിൽ തന്നെ സംഭവം കൊലപാതകമാണെന്ന് സംശയിച്ചിരുന്നു. തുടർന്നാണ് മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌തത്.
ലഹരിക്ക് അടിമയായ ആദർശ് സ്ഥിരമായി മദ്യപിച്ച് നാട്ടിലും വീട്ടിലും പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഞായറാഴ്ച രാത്രിയും അയൽവാസിയുടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കി. തുടർന്ന് മാതാപിതാക്കളെത്തി ഇയാളെ വീട്ടിലേക്ക് കൂട്ടുക്കൊണ്ടു പോവുകയായിരുന്നു. വീട്ടിലെത്തിയ ശേഷവും ഇയാൾ വഴക്കുണ്ടാക്കാൻ തുടങ്ങി. ശല്യം സഹിക്കാതായപ്പോൾ കൈകാലുകൾ കെട്ടി കയർകൊണ്ട് കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു.
പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ആദർശിന്റെ മൃതദേഹം പാലോട് ശ്മശാനത്തിൽ സംസ്കരിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ