'വായില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചു; കൊന്നുവെന്ന് മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു; പൊലീസ് പറഞ്ഞ സ്ഥലമാണ് കുഴിച്ചിട്ട നിലയില്‍ കാണിച്ചത് കൊടുത്തത്; ക്രൂരമായി പീഡിപ്പിച്ചു'

വനിതാ പൊലീസ് ഉള്‍പ്പെടെ മര്‍ദ്ദിച്ചു. പലതവണ പെപ്പര്‍ സ്‌പ്രേ അടിച്ചു.
അഫ്‌സാന മാധ്യമങ്ങളെ കാണുന്നു/ ടെലിവിഷന്‍ ചിത്രം
അഫ്‌സാന മാധ്യമങ്ങളെ കാണുന്നു/ ടെലിവിഷന്‍ ചിത്രം


പത്തനംതിട്ട: ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് മൊഴി നല്‍കിയത് പൊലീസ് പീഡനം മൂലമെന്ന് അഫ്‌സാന. നൗഷാദിനെ താന്‍ മര്‍ദിച്ചുവെന്നത് കള്ളമാണ്. മാറിനിന്നതിന്റെ കാരണം അറിയില്ല. കൊന്നുവെന്ന് മൊഴി നല്‍കാന്‍ പൊലീസ് നിര്‍ബന്ധിച്ചതായും അവര്‍ പറഞ്ഞ സ്ഥലമാണ് കുഴിച്ചിട്ട നിലയില്‍ കാണിച്ചത് കൊടുത്തതെന്നും പത്തനംതിട്ടയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് വ്യാജ മൊഴി നല്‍കിയ അഫ്‌സാന പറഞ്ഞു. ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അഫ്‌സാന. 

കസ്റ്റഡിയില്‍ ക്രൂര മര്‍ദനമേറ്റെന്നും നൗഷാദിനെ കൊന്നെന്ന് പൊലീസ് മര്‍ദ്ദിച്ച് പറയിപ്പിച്ചതാണെന്നും അഫ്‌സാന ആരോപിച്ചു. വനിതാ പൊലീസ് ഉള്‍പ്പെടെ മര്‍ദ്ദിച്ചു. പലതവണ പെപ്പര്‍ സ്‌പ്രേ അടിച്ചു. മര്‍ദ്ദനം സഹിക്കവയ്യാതെയാണ് ഭര്‍ത്താവിനെ കൊന്നുവെന്ന് സമ്മതിച്ചത്.  ഉറങ്ങാന്‍ അനുവദിക്കാതെ പൊലീസ് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി.പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അഫ്‌സാന പറഞ്ഞു.
 
നൗഷാദിന് നേരത്തെ മുതല്‍ മാനസിക വൈകല്യമുണ്ട്.  എന്തിനാണ് നാടുവിട്ടതെന്ന് അറിയില്ല. നേരത്തെ നിരന്തരം മദ്യപിച്ച് തന്നെ മര്‍ദ്ദിച്ചിരുന്നുവെന്നും അവര്‍ ആരോപിച്ചു. 

ഭര്‍ത്താവ് പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ കൊന്നുവെന്ന അഫ്സാനയുടെ മൊഴി കളവാണെന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ അഫ്‌സാന ജയില്‍ മോചിതയായി.

ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു അഫ്‌സാന പൊലീസിന് കഴിഞ്ഞ ദിവസം നല്‍കിയ മൊഴി. പറക്കോട് പരുത്തിപ്പാറയില്‍ വാടകയ്ക്ക് താമസിക്കുമ്പോഴാണ് താന്‍ നൗഷാദിനെ തലക്കടിച്ച് കൊന്നതെന്നായിരുന്നു അഫ്‌സാന പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അഫ്‌സാനക്കെതിരെ കൊലക്കുറ്റം ചുമത്തി. തുടര്‍ന്ന് റിമാന്‍ഡിലായ അഫ്‌സാന അട്ടക്കുളങ്ങര വനിത ജയിലില്‍ കഴിയുകയായിരുന്നു. 

മൃതദേഹത്തിനായി പരുത്തിപ്പാറയില്‍ ഇവര്‍ താമസിച്ചിരുന്ന വാടക വീടിനടുത്ത് പലയിടത്തും പൊലീസ് കുഴിച്ചു പരിശോധിക്കുകയും ചെയ്തു. ഇതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ച് കലഞ്ഞൂര്‍ സ്വദേശിയായ നൗഷാദിനെ ഇടുക്കി തൊമ്മന്‍കുത്തില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. ഭാര്യയെ ഭയന്ന് നാടുവിട്ട് പോകുകയായിരുന്നുവെന്നായിരുന്നു നൗഷാദിന്റെ മൊഴി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com