കൊച്ചി: കരിന്തളം ഗവണ്‍മെന്റ് കോളജില്‍ വ്യാജരേഖ ഹാജരാക്കി തൊഴില്‍ നേടിയതുമായി ബന്ധപ്പെട്ട കേസില്‍ നീലേശ്വരം പൊലീസ് അന്വേഷണം തുടങ്ങി. കെ വിദ്യക്കെതിരായ പരാതിയില്‍ നീലേശ്വരം പൊലീസ് സംഘം മഹാരാജാസ് കോളജില്‍ വിവരം ശേഖരിച്ചു. മഹാരാജാസ് കോളജിന്റെ സീലും ഉദ്യോഗസ്ഥരുടെ ഒപ്പുകളും ശേഖരിച്ചു. വിദ്യക്കായി വിശദമായ അന്വേഷണം നടക്കുന്നതായി നീലേശ്വരം സിഐ മാധ്യമങ്ങളോട് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ അടക്കം അധികൃതരില്‍ നിന്നും പൊലീസ് സംഘം വിവരങ്ങള്‍ തേടി. സംഭവത്തില്‍ കരിന്തളം ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പല്‍ വിദ്യക്കെതിരെ നീലേശ്വരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനു വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കബളിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കെ വിദ്യയ്ക്കെതിരായ കേസ്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി 20നു പരിഗണിക്കാന്‍ മാറ്റിയിരുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് സര്‍ക്കാരിന്റെ വിശദീകരണം തേടുകയും ചെയ്തു.
കേസിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ ആണെന്നും ജാമ്യമില്ലാ വകുപ്പ് ബാധകമാകില്ലെന്നും കാണിച്ചാണു ഹര്‍ജി. അവിവാഹിതയായ യുവതിയെ അന്യായമായി അറസ്റ്റ് ചെയ്തു തടങ്കലില്‍ വയ്ക്കുന്നതു നീതിയെ പരിഹസിക്കുന്ന നടപടിയാകും. തന്റെ കരിയറും സല്‍പ്പേരും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള കേസാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്‌സ് കോളജിലെ മലയാളം ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനം ലഭിക്കാന്‍ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്. സംശയ നിവാരണത്തിന് അട്ടപ്പാടി കോളജ് അധികൃതര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നു മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണു പൊലീസ് കേസ് എടുത്തത്. ജൂണ്‍ 6നു കേസ് എടുത്തെങ്കിലും വിദ്യയെ പിടികൂടിയിരുന്നില്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ