തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ തുടരന്വേഷണം
ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ച് എല്‍ഡിഎഫ് മുന്‍ വനിതാ എംഎല്‍എമാര്‍. കേസില്‍ കുറ്റപത്രം വായിച്ചശേഷം പുനരന്വേഷണ ഹര്‍ജി നിലനില്‍ക്കില്ലെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ പ്രതികള്‍ക്കു നല്‍കേണ്ട ഡിവിഡി ദൃശ്യങ്ങള്‍ തയാറാണെന്നും, ഉടനെ കൈമാറുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസ് ഈ മാസം 19ന് വിചാരണ തീയതി നിശ്ചയിക്കാനായി മാറ്റി.
മുന്‍ എംഎല്‍എമാരായ ഇഎസ് ബിജിമോളും ഗീതാ ഗോപിയുമാണ് പുനരന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിയമസഭയിലെ കയ്യാങ്കളില്‍ പരിക്കേറ്റെന്നും കേസ് അന്വേഷിച്ച മ്യൂസിയം പൊലീസ് മൊഴിയെടുത്തില്ലെന്നും ഇരുവരും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
കേസിന്റെ വിചാരണ തീയതി തീരുമാനിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തുടരന്വേഷണം ആവശ്യപ്പെട്ട് എംഎല്‍എമാര്‍ കോടതിയെ സമീപിച്ചത്.ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ മുന്‍ ധനമന്ത്രി കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു ഇടത് എംഎല്‍എമാരുടെ നിയമസഭയിലെ പ്രതിഷേധം. ബജറ്റ് അവതരണം തുടങ്ങിയതോടെ ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സ്പീക്കറുടെ ഡയസിലേക്കു കയറിയ പ്രതിപക്ഷ എംഎല്‍എമാര്‍ ഉപകരണങ്ങളും കസേരയും തകര്‍ത്തു. വി ശിവന്‍കുട്ടി, ഇപി ജയരാജന്‍, കെടി ജലീല്‍, കെ അജിത്, കെ കുഞ്ഞഹമ്മദ്, സികെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ