കൊച്ചി: മിനി കൂപ്പര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് സിഐടിയു നേതാവ് പികെ അനില്‍കുമാറിനെതിരെ നടപടിയെടുക്കാന്‍ സിപിഎം നിര്‍ദേശം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പങ്കെടുത്ത എറണാകുളം ജില്ല കമ്മറ്റി യോഗത്തിലാണ് തീരുമാനം.
ആഡംബര വാഹനം വാങ്ങിയതും അതിനെ ന്യായീകരിച്ചതും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതായാണ് സിപിഎം വിലയിരുത്തല്‍. ലളിത ജീവിതം തൊഴിലാളി നേതാക്കള്‍ക്കും ബാധകമാണെന്ന് യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ എകെ ബാലനും ടിപി രാമകൃഷ്ണും പി രാജീവും യോഗത്തില്‍ പങ്കെടുത്തു.
സിപിഎം അംഗവും കേരള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേസ് യൂണിയന്റെ സെക്രട്ടറിയുമായുള്ള പികെ അനില്‍കുമാര്‍ മിനി കൂപ്പര്‍ വാങ്ങിയത് വലിയ വിവാദത്തിന് ഇടവച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. 50 ലക്ഷത്തോളം രൂപ നല്‍കിയാണ് സിഐടിയു നേതാവ് മിനി കൂപ്പര്‍ വാങ്ങിയത്. മിനി കൂപ്പര്‍ വാങ്ങിയത് തന്റെ ഭാര്യയാണെന്നായിരുന്നു അനില്‍കുമാറിന്റെ ന്യായീകരണം. തന്റെ മകന്റെ ആഗ്രഹത്തിനനുസരിച്ച് ജന്മദിനത്തിലാണ് കാര്‍ വാങ്ങിയതെന്നും നേതാവ് കൂട്ടിച്ചേര്‍ത്തു.
കാര്‍ വാങ്ങിയത് പാര്‍ട്ടിക്കും സിഐടിയുവിനും അവമതിപ്പ് ഉണ്ടാക്കിയെന്നാണ് യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം. ഇതേതുടര്‍ന്ന് സിഐടിയുവിന്റെ ബന്ധപ്പെട്ട സ്ഥാനനങ്ങളില്‍ നിന്ന് നീക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കി. സിഐടിയു നേതൃത്വം യോഗം ചേര്‍ന്നാണ് ഇനി നടപടി നടപ്പാക്കേണ്ടത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ