അഗളി; രണ്ടു ദിവസമായി അമ്മ ഉപേക്ഷിച്ച് പോയിട്ട്. ഇപ്പോൾ ദൊഡ്ഡുക്കട്ടി കൃഷ്ണവനത്തിൽ അമ്മയേയും കാത്തിരിക്കുകയാണ് ഒരു വയസുള്ള കുട്ടിക്കൊമ്പൻ. കുസൃതിക്കാരനായ ആനക്കുട്ടിക്ക് സംരക്ഷണം ഒരുക്കി വനപാലകരും കൂടെയുണ്ട്. അതിനിടെ കുട്ടിക്കൊമ്പന് വനപാലകർ ഓമനപ്പേരുമിട്ടു. കൃഷ്ണവനത്തിൽ നിന്ന് ഇറങ്ങിവന്നതിനാൽ കൃഷ്ണ എന്നാണ് പേര് നൽകിയിരിക്കുന്നത്.
വ്യാഴാഴ്ചയാണ് അമ്മയാനയുമായി ഒരു വയസ്സുള്ള കുട്ടിക്കൊമ്പൻ കാടിറങ്ങിവന്നത്. ജനവാസമേഖലയിൽ കുട്ടിക്കൊമ്പനെ തനിച്ചാക്കി അമ്മയാന കാടുകയറുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളാണ് കാട്ടാനക്കുട്ടിയെ കണ്ടത്. തുടർന്ന് വനംവകുപ്പിനെ അറിയിച്ചതോടെ ആനക്കുട്ടിയെ കാടുകയറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അമ്മയെ കണ്ടെത്തി കാട്ടാനക്കുട്ടിയെ ഒപ്പം ചേർത്ത് ആനക്കൂട്ടത്തെ വനപാലകർ കാടു കയറ്റി. എന്നാൽ, വൈകീട്ടോടെ കാട്ടാനക്കുട്ടി കാടിറങ്ങുകയായിരുന്നു. വീണ്ടും കാട്ടിലേക്ക് വിടാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും അതും വിജയിച്ചില്ല. കാട്ടാനയെ കാടുകയറ്റുന്നത് കാണാൻ ആളുകൾ കൂടിയതാണ് പ്രശ്നമായത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
കുട്ടിയാന തിരിച്ചെത്തിയതോടെ വനത്തോട് ചേർത്ത് വനംവകുപ്പ് താത്കാലിക കൂട് ഒരുക്കുകയായിരുന്നു. തൃശ്ശൂരിലെ വനംവകുപ്പ് വെറ്ററിനറി ഓഫീസർ ഡോ. ഡേവിഡ് എബ്രഹാമിന്റെ നിർദേശത്തിലാണ് കാട്ടുമരങ്ങൾ ഉപയോഗിച്ച് താത്കാലിക കൂടൊരുക്കിയത്. അമ്മയാനയെത്തി കൂട് തകർത്ത് കുട്ടിക്കൊമ്പനെ കൊണ്ടുപോകുമെന്ന പ്രതീക്ഷയിലാണ് വനപാലകർ. ക്ഷീണമെല്ലാം മാറി വനപാലകർക്കൊപ്പം കളിയിലാണ് ഇപ്പോൾ കുഞ്ഞാന. കരിക്കും തണ്ണിമത്തനുമാണ് ആനയ്ക്ക് നൽകുന്നത്. അമ്മയാന എത്തിയില്ലെങ്കിൽ കുട്ടിയാനയുടെ ആരോഗ്യം സംരക്ഷിക്കാൻ ലാക്ടോജൻ അടങ്ങിയ ആഹാരം നൽകും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ