ഭാര്യയുടെ അക്കൗണ്ട് വിവരങ്ങള്‍ തേടി നോട്ടീസ്; തന്റെ സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് സുധാകരന്‍

ഭാര്യ പഠിപ്പിക്കുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിനാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്
കെ സുധാകരന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം
കെ സുധാകരന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം

ന്യൂഡല്‍ഹി: തന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവും കേരള പൊലീസ് ആരംഭിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് ഇതുമായി ബന്ധപ്പെട്ട വിവരം ശേഖരിക്കുന്നതെന്ന് സുധാകരന്‍ പറഞ്ഞു.

ഭാര്യയുടെ അക്കൗണ്ടു പരിശോധിക്കുന്നതിനു വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. ഇതു മോന്‍സന്‍ കേസുമായി ബന്ധപ്പെട്ടാണോയെന്ന് അറിയില്ല. സാമ്പത്തികമായ അന്വേഷണത്തില്‍ ഏതു വിധത്തിലും സഹകരിക്കാന്‍ തയാറാണ്. കള്ളപ്പണമോ മറ്റോ ഉണ്ടെങ്കില്‍ പിടിച്ചെടുത്തോട്ടെ, ശിക്ഷിച്ചോട്ടെ. തനിക്കല്ല, ഭാര്യ പഠിപ്പിക്കുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിനാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്- സുധാകരന്‍ പറഞ്ഞു.

തനിക്കെതിരെ പല സംസ്ഥാന ഏജന്‍സികളും അ്‌ന്വേഷണം നടത്തുന്നത് എന്തുകൊണ്ടെന്ന് മറ്റുള്ളവര്‍ ആലോചിച്ചാല്‍ മതിയെന്ന് സുധാകരന്‍ പറഞ്ഞു. താന്‍ എന്തിനാണ് അതു പറയാന്‍ നില്‍ക്കുന്നത്? 

വായില്‍ത്തോന്നിയത് വിളിച്ചു പറയുന്ന ഗോവിന്ദന് എന്തും പറയാം. അതിനെ വ്യവസ്ഥാപിതമായ സംവിധാനത്തിലൂടെ ചോദ്യം ചെയ്യുകയെന്നത് തന്റെ ധര്‍മാണെന്ന്, സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ മാനഷ്ടത്തിനു കേസ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സുധാകരന്‍ പറഞ്ഞു. കേസുമായി മുന്നോട്ടുപോവും. അതിനു ഗോവിന്ദന്റെ അഭിപ്രായമൊന്നും പരിഗണിക്കേണ്ട കാര്യമില്ല. ഗോവിന്ദന്റെ ഉപദേശം വാങ്ങിയിട്ടില്ല താന്‍ തന്റെ കാര്യം തീരുമാനിക്കുന്നത്. രണ്ടു ദിവസത്തിനകം ഗോവിന്ദനെതിരെ മാനഷ്ടക്കേസ് ഫയല്‍ ചെയ്യും. 

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് ഡല്‍ഹിയിലേക്കു വന്നത്. അതിന്റെ വിഷയം മാധ്യമങ്ങളുമായി പങ്കുവയ്‌ക്കേണ്ടതല്ല, പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. യൂത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു നീട്ടിവയ്ക്കാനൊന്നും തങ്ങള്‍ക്കു താത്പര്യമില്ലെന്ന് ചോദ്യത്തിനു മറുപടിയായി സുധാകരന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com