കൊച്ചി: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ വെളിപ്പെടുത്തലില്‍ ഇഡിക്കും സിബിഐക്കും പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ബെന്നി ബെഹനാൻ. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഠിക്കുകയാണ്. ഒരു എംപിയായ താന്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ട് ഇന്നേവരെ മറുപടി കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ എംപിമാര്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഡിജിപി മറുപടി നല്‍കുന്നില്ല. വ്യക്തിപരമായി താന്‍ ആരെയും ആക്ഷേപിച്ചിട്ടില്ല. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി എന്ത് പറഞ്ഞാലും മാധ്യമങ്ങള്‍ക്കെതിരെ തിരിയുകയാണ്. ചില മാധ്യമങ്ങളുടെ പേര് പറഞ്ഞാണ് ആക്ഷേപം ഉന്നയിക്കുന്നത്. ദേശാഭിമാനിയുടെ പ്രൊഡക്ടായ ശക്തിധരനാണ് ആക്ഷേപം ഉന്നയിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസുകള്‍ നിയമപരമായി നേരിടും. കൈതോലപ്പായ കൊണ്ടുമറച്ചാലും പിണറായിക്കെതിരെ വന്ന ആരോപണങ്ങള്‍ മറച്ചുപിടിക്കാന്‍ കഴിയില്ല.
ശക്തിധരന്‍ സാമ്പത്തിക ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെയാണെന്നും കൊച്ചിയിലെ ആശുപത്രിയില്‍ അന്ന് ചികിത്സ തേടിയത് സിപിഎം നേതാവ് പി ജയരാജനാണെന്നും ബെന്നി പറഞ്ഞു. ശക്തിധരന്‍ ഉദ്ദേശിച്ച മന്ത്രി ആരെന്ന് അന്വേഷിക്കണമെന്നും ബെന്നി ബെഹനാൻ കൂട്ടിച്ചേര്‍ത്തു.
കലൂരിലെ മുറിയില്‍ ഉന്നതനായ നേതാവ് 2 കോടി 35 ലക്ഷം എണ്ണിപ്പെടുത്തിയെന്നാണ് ശക്തിധരന്റെ ആരോപണം. അതില്‍ അദ്ദേഹം ഭാഗവാക്കാണെന്നും പറഞ്ഞു. ഇക്കാര്യം വെളിപ്പെടുത്തിയത് കോണ്‍ഗ്രസുകാരല്ല, കമ്യൂണിസ്റ്റ് നേതാക്കന്‍മാരുമായി വളരെ ആത്മബന്ധമുള്ളയാളാണ്. ആക്ഷേപം ഉന്നയിക്കുന്നവരെ കുറ്റക്കാരാക്കി ഒളിച്ചുകളിക്കുന്നത് എന്തിനാണെന്നും ബെന്നി ചോദിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ