കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചിട്ടില്ലെന്ന് സോന്‍ട ഇന്‍ഫ്രാടെക് എംഡി രാജ്കുമാര് ചെല്ലപ്പന് പിള്ള. മാലിന്യം കത്തിച്ചാല്‍ കരാറെടുത്ത കമ്പനിക്കു വന്‍ നഷ്ടമാണു ഫലം. പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാന്‍ സോന്‍ട കരാര്‍ എടുത്തിട്ടില്ല. മാലിന്യം കത്തിയതില്‍ നഷ്ടം സംഭവിച്ചത് കമ്പനിക്കാണെന്നും രാജ്കുമാര് പറഞ്ഞു.
'നിയമാനുസൃതമാണ് ടെന്‍ഡര്‍ നേടിയത്. ബയോമൈനിങ്ങില്‍ മുന്‍പരിചയമുണ്ട്. ബയോമൈനിങ് ഇതുവരെ 32% പൂര്‍ത്തിയാക്കി. ബ്രഹ്മപുരം തീപിടിത്തത്തിന്റെ ഉത്തരവാദിത്തം കമ്പനിയില്‍ ആരോപിക്കാന്‍ ഗൂഢാലോചന നടക്കുന്നു. ആരോപണങ്ങള്‍ക്കു പിന്നില്‍ ഇതേരംഗത്തുള്ള മറ്റു ചില കമ്പനികളാണ്. ടെന്‍ഡര്‍ എടുക്കാന്‍ മത്സരിച്ച ഒരു കമ്പനിയെ സംശയമുണ്ട്. എന്നാല്‍ അത് ആരെന്ന് ഇപ്പോള്‍ പറയുന്നില്ല'-അദ്ദേഹം പറഞ്ഞു.
തീപിടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായി പറയുന്ന രണ്ടു കത്തുകളും വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.'അങ്ങനെ രണ്ടു കത്തുകള്‍ കിട്ടിയിട്ടില്ല. ഇല്ലാത്ത കത്ത് ഉപയോഗിച്ച് കോര്പറേഷന് വേട്ടയാടുന്നു. അഗ്നിശമന സംവിധാനം ഒരുക്കേണ്ടത് കരാര്‍ കമ്പനിയല്ല. തീപിടിക്കാന്‍ കാരണം ജൈവമാലിന്യത്തിലെ രാസവസ്തുക്കളാണ്. പ്ലാസ്റ്റിക് മാലിന്യത്തിന്റെ പതിന്മടങ്ങ് ജൈവമാലിന്യം ബ്രഹ്മപുരത്തുണ്ട്. ജൈവമാലിന്യം സംസ്കരിക്കേണ്ടത് സോന്‍ട ഇന്‍ഫ്രാടെക് അല്ല'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വാർത്ത കൂടി വായിക്കൂ കൊച്ചിയില്‍ നാളെമുതല്‍ ആരോഗ്യ സര്‍വെ; 5 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍, അറിയേണ്ടതെല്ലാം
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ