ബിജെപിയെ പിന്തുണയ്ക്കുന്നത് ഗ്രഹാം സ്റ്റെയിനും സ്റ്റാന്‍ സ്വാമിയും പൊറുക്കില്ല; ബിഷപ്പിനെ വിമര്‍ശിച്ച് കെ സുധാകരന്‍

അനേകം മിഷനറിമാരുടെ രക്തം നിലവിളിക്കുമ്പോള്‍ ബിജെപിയെ ഒരിക്കലും വിശ്വസിക്കരുതെന്ന ചരിത്രമാണ് ഓര്‍മപ്പെടുത്തുന്നത്
കെ സുധാകരന്‍/ ഫയല്‍
കെ സുധാകരന്‍/ ഫയല്‍

തിരുവനന്തപുരം: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പ്ലാംപാനിയുടെ ബിജെപി അനുകൂല പ്രസ്താവനയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ബിജെപിയെ പിന്തുണയ്ക്കുന്നത് ഗ്രഹാം സ്റ്റെയിനും സ്റ്റാന്‍ സ്വാമിയും പൊറുക്കില്ല. ബിജെപിയെ കര്‍ഷകര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വിശ്വസിക്കാനാകില്ല. കേരളത്തിലെ റബര്‍ കര്‍ഷകരെ ദ്രോഹിച്ച ചരിത്രമേ ബിജെപിക്ക് ഉള്ളൂവെന്നും കെ സുധാകരന്‍ പറഞ്ഞു. 

അനേകം മിഷനറിമാരുടെ രക്തം നിലവിളിക്കുമ്പോള്‍ ബിജെപിയെ ഒരിക്കലും വിശ്വസിക്കരുതെന്ന ചരിത്രമാണ് ഓര്‍മപ്പെടുത്തുന്നത്. മദര്‍ തെരേസയുടെ ഭാരതരത്‌നം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടവരാണ് ബിജെപി. നൂറു കണക്കിന് ക്രിസ്ത്യന്‍ പള്ളികള്‍ ഇടിച്ചുനിരത്തുകയും ബലമായി ഖര്‍വാപസി നടപ്പാക്കുകയും ചെയ്ത സംഘപരിവാര്‍ ശക്തികളുമായി പൊരുത്തപ്പെടാന്‍ സാധിക്കില്ലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

2021-ല്‍ മാത്രം ക്രൈസ്തവര്‍ക്കെതിരേ 500 ആക്രമണങ്ങള്‍ ഉണ്ടായെന്നാണ് ബംഗലൂരു ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചഡൊ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായത്. ഇതില്‍ 288 എണ്ണം ആള്‍ക്കൂട്ട ആക്രമണങ്ങളാണ്. ക്രിസ്ത്യന്‍ ദേവാലയങ്ങളും സ്‌കൂളുകളും വീടുകളും വസ്തുവകകളും വ്യാപകമായി തകര്‍ക്കപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ സംരക്ഷണത്തിനാണ് സംഘപരിവാര്‍ ശക്തികള്‍ തീകൊളുത്തിയതെന്നും കെ സുധാകരന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് കേരളത്തിലാദ്യമായി റബറിന് 150 രൂപയുടെ വില സ്ഥിരതാ ഫണ്ട് ഏര്‍പ്പെടുത്തിയത്. അന്ന് റബ്ബറിന് വെറും 120 രൂപ മാത്രമായിരുന്നു വില. റബ്ബറിന് 250 രൂപ താങ്ങുവില ഏര്‍പ്പെടുത്തുമെന്ന് പ്രകടപത്രികയില്‍ വാഗ്ദാനം ചെയ്ത് അധികാരമേറ്റ പിണറായി സര്‍ക്കാര്‍ വെറും 20 രൂപ വര്‍ധിപ്പിച്ചത് 2021-ല്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മാത്രമാണ്. റബര്‍ കര്‍ഷകര്‍ക്കുവേണ്ടി ബിജെപി ഇതുവരെ ചെറുവിരല്‍ അനക്കിയിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com