തിരുവനന്തപുരം: കേരളത്തിനെതിരെ വിദ്വേഷം പരത്തുന്ന 'ദി കേരള സ്റ്റോറി' വിവാദമായതിന് പിന്നാലെ ട്വിറ്ററിൽ 'മൈ കേരള സ്റ്റോറി' എന്ന ഹാഷ്ടാഗിൽ കേരളത്തെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കാൻ ആഹ്വാനം ചെയ്‌ത് ഓസ്‌കാർ ജേതാവ് റസൂർ പൂക്കുട്ടി രംഗത്തുവന്നിരുന്നു. ഇതിനോട് നിരവധി പേരാണ് പ്രതികരിച്ചത്.
'മൈകേരളസ്റ്റോറി' ഹാഷ്ടാഗിൽ തമിഴ്നാട് സ്വദേശി നന്ദകുമാർ സദാശിവം സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് എഴുതിയ അനുഭവക്കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പ്രളയകാലത്ത് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നന്ദകുമാർ 2000 രൂപ സംഭാവന നൽകിയിരുന്നു.
മാസങ്ങൾക്ക് ശേഷം അതേ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ 10,000 രൂപ നിക്ഷേപിച്ചു. പണം ദുരിതാശ്വാസ നിധിയിലേക്കാണ് പോയതെന്ന് മനസിലായതോടെ ഗൂഗിളിൽ നിന്നും ലഭിച്ച ഫോൺ നമ്പറിൽ ബന്ധപ്പെട്ടു. ധനകാര്യ സെക്രട്ടറി ആവശ്യപ്പെട്ടതനുസരിച്ച് ഇമെയിൽ അയച്ചതിന് പിന്നാലെ മുഴുവൻ പണവും അക്കൗണ്ടിൽ തിരികെ ലഭിച്ചുവെന്ന് നന്ദകുമാർ ട്വീറ്റ് ചെയ്തു.
സർക്കാർ സംവിധാനത്തിൽ നിന്നും അപൂർവമായി കേൾക്കുന്ന കാര്യമാണെന്നും ഇക്കാര്യം പങ്കുവച്ചതിൽ സന്തോഷമെന്നും ഇതു റീട്വീറ്റ് ചെയ്തുകൊണ്ട് റസൂൽ പൂക്കുട്ടി കുറിച്ചു. കഴിഞ്ഞ ദിവസം 'മൈകേരളസ്റ്റോറി' എന്ന ഹാഷ്ടാഗിനൊപ്പം 'തിരുവനന്തപുരത്തെ പാളയം മസ്ജിദും ഗണപതികോവിലും ഒരേ മതിൽ പങ്കിടുന്നു എന്നത് അറിയാമോ' എന്ന് റസൂൽ പൂക്കുട്ടി ട്വീറ്റ് ചെയ്തിരുന്നതും ചർച്ചയായി.
'ദി കേരള സ്റ്റാറി' സിനിമ വിവാദത്തിന് പിന്നാലെ നിരവധി പ്രമുഖർ ശക്തമായ പ്രതിരോധവുമായി രംഗത്തെത്തിയിരുന്നു. കായംകുളത്തെ മുസ്ലിം പള്ളിയില്‍ വെച്ച് ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങള്‍ എആര്‍ റഹ്മാന്‍ കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ