മലപ്പുറം: താനൂരില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍പ്പെട്ട ബോട്ട് അറ്റ്‌ലാന്റിക്കിന്റെ നിയമലംഘനം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മന്ത്രി തട്ടിക്കയറിയതായി വെളിപ്പെടുത്തല്‍. താനൂരിലെ മത്സ്യത്തൊഴിലാളിയും ഉല്ലാസ ബോട്ട് നടത്തിപ്പുകാരനുമായ എംപി മുഹാജിദ് (മാമുജിന്റെ പുരയ്ക്കല്‍ മുഹാജിദ്) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
താനൂരില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യാന്‍ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും മന്ത്രി വി അബ്ദുറഹിമാനും എത്തിയപ്പോഴാണ് 'അറ്റ്‌ലാന്റിക്' ബോട്ടിനെക്കുറിച്ച് പരാതിപ്പെട്ടത്. ബോട്ടിന് റജിസ്‌ട്രേഷനില്ലെന്നും ലൈസന്‍സില്ലാത്ത സ്രാങ്കാണ് ഓടിക്കുന്നതെന്നും മന്ത്രിമാരോട് പറഞ്ഞു.
ബോട്ടിന് റജിസ്‌ട്രേഷന്‍ ഇല്ലെന്ന് താനാണോ തീരുമാനിക്കുന്നതെന്ന് ചോദിച്ച് മന്ത്രി അബ്ദുറഹ്മാന്‍ തട്ടിക്കയറിയെന്നും മുഹാജിദ് പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസിനോട് പരാതി പറഞ്ഞപ്പോള്‍ പിഎയ്ക്ക് പരാതി നല്‍കാന്‍ പറഞ്ഞു. പിഎ പരാതി എഴുതിയെടുത്തെങ്കിലും പിന്നീട് നടപടി ഒന്നും എടുത്തില്ലെന്നും മുഹാജിദ് വ്യക്തമാക്കി.
കഴിഞ്ഞ മാസം 23ന് ആണ് താനൂരില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജിന്റെ ഉദ്ഘാടനം നടന്നത്. ഇതിന്റെ രണ്ടാഴ്ച പിന്നിടുമ്പോഴേക്കും 'അറ്റ്‌ലാന്റിക്' ബോട്ട് ദുരന്തത്തില്‍പ്പെട്ടു. 15 കുട്ടികള്‍ അടക്കം 22 പേര്‍ക്കാണ് ബോട്ടപകടത്തില്‍ ജീവന്‍ നഷ്ടമായത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ