തിരുവനന്തപുരം: റോഡ് ക്യാമറ വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് മന്ത്രി പി രാജീവ്. ഇടപാടിനെക്കുറിച്ച് അന്വേഷിച്ച വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചു. ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കെല്‍ട്രോണിന്റെ ടെന്‍ഡര്‍ സുതാര്യമാണെന്ന് റിപ്പോർട്ട് പറയുന്നു. സെൻട്രൽ വിജിലൻസ് കമ്മിഷന്റെ മാനദണ്ഡം അനുസരിച്ചാണ് റോഡ് ക്യാമറ കരാർ. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉപകരാര്‍ നല്‍കിയത്. ഉപകരാറിനെപ്പറ്റി കരാറില്‍ പറഞ്ഞത് തെറ്റാണെന്നും ഉപകരാര്‍ ആര്‍ക്കാണെന്ന് പറയേണ്ടതില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പൂർണമായും സുതാര്യമായാണ് ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്. ഡേറ്റാ സുരക്ഷ, ഡേറ്റ ഇന്റഗ്രിറ്റി, ഫെസിലിറ്റി മാനേജ്മെന്റ് ഉപകരണങ്ങളുടെ കോൺഫിഗറേഷൻ എന്നിവ ഒഴികെ മറ്റെല്ലാ കാര്യങ്ങൾക്കും ഉപകരാർ അനുവദനീയമാണ്. ഈ മാനദണ്ഡങ്ങൾ പാലിച്ചാണ് കെൽട്രോൺ ടെൻഡർ പൂർത്തിയാക്കിയത്.
കെൽട്രോണും എസ്ആർഐടിയുമായാണ് കരാർ. അതിൽ ഉപകരാറുകാരുടെ പേരുകൾ പരാമർശിക്കേണ്ട കാര്യമില്ലായിരുന്നു. കെൽട്രോണിന് കരാർ നൽകിയത് ടെക്നിക്കൽ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ്. ഭാവിയിൽ പദ്ധതി നടപ്പിലാക്കുമ്പോൾ പരിശോധനയ്ക്കുള്ള ഉന്നതാധികാര സമിതി നേരത്തേ രൂപീകരിക്കും. കെൽട്രോണിനെ സംരക്ഷിക്കുന്ന നടപടികൾ ഉണ്ടാകണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ