അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ നിർമാണം; ദേശീയപാതയിൽ ഇന്നുമുതൽ ​ഗതാ​ഗതനിയന്ത്രണം, വഴിതിരിച്ചുവിടുന്നത് ഇങ്ങനെ 

അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ദേശീയപാതയിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ദേശീയപാതയിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം.ആലപ്പുഴ ജില്ലയിലെ തുറവൂർ മുതൽ എറണാകുളം ജില്ലയിലെ കുണ്ടന്നൂർ വരെ ഗതാഗതം ക്രമീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ ഹെവി ചരക്ക് വാഹനങ്ങളും വഴി തിരിച്ചുവിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നവംബർ 2 വ്യാഴം മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ദേശീയപാതയിൽ എറണാകുളം ജില്ലയിൽ ഗതാഗതം നിയന്ത്രിക്കുന്നതിനും വഴി തിരിച്ചു വിടുന്നതിനുമാണ് തീരുമാനം. ദേശീയ പാത വികസനം നാടിന്റെ വികസനത്തിന് ആവശ്യമായതിനാൽ വ്യാപാരി വ്യവസായികൾ, തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥർ, പൊതുഗതാഗത മേഖലാ വാഹന ഉടമകളും ജീവനക്കാരും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും സഹകരിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർഥിച്ചു. 

എല്ലാ ഹെവി വാഹനങ്ങളും ചുവടെ ക്രമീകരിച്ചതു പോലെ യാത്ര ചെയ്യണം:

 പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ വഴി കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്ക് വരുന്ന കാർഗാഡി പോലുളള കണ്ടെയ്നറൈസ്ഡ് ബോഡി 4.5 മീറ്ററിനു മുകളിൽ ഉയരമുളള എല്ലാ ചരക്കു വാഹനങ്ങളും അങ്കമാലി എംസി റോഡ് വഴി തിരിഞ്ഞു പോകണം. 

 വളരെ വലിപ്പമുളള കാർഗാഡി പോലുളള കണ്ടെയ്നറൈസ്ഡ് ബോഡി, വലിയ ക്ലോസ്ഡ് ട്രെയ്ലറുകൾ നിർബന്ധമായും അങ്കമാലിയിൽ നിന്നും എംസി റോഡ് വഴി തിരുവനന്തപുരം ഭാഗത്തേക്കും, അവിടെ നിന്നും തിരിച്ചുള്ളവയും ഇതേവഴി ഗതാഗത സംവിധാനം പ്രയോജനപ്പെടുത്തണം. അരൂർ വഴിയുള്ള ഇത്തരം വാഹനങ്ങളുടെ ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കർശനമായും നിരോധിച്ചു.

എറണാകുളം ജില്ലയിൽ നിന്നും ആലപ്പുഴ ജില്ലയിലേക്ക് പോകുന്ന 4.5 മീറ്ററിനു മുകളിൽ ഉയരമുളള ചരക്ക് വാഹനങ്ങൾ അരൂർ ക്ഷേത്രം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പൂച്ചാക്കൽ, തൈക്കാട്ടുശ്ശേരി വഴി തുറവൂർ എത്തി ദേശീയപാതയിൽ യാത്ര  തുടരാം. 4.5 മീറ്ററിനു താഴെ ഉയരമുളളതും 5.5 മീറ്ററിനു താഴെ വീതിയുള്ളതുമായ വാഹനങ്ങൾക്ക് അരൂർ-തുറവൂർ ദേശീയ പാതയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന ഇടങ്ങളിൽ ഇരുവശങ്ങളിലായി ഗതാഗത തടസം വരുത്താത്ത രീതിയിൽ കടന്നു പോകാം. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നും വരുന്ന 4.5 മീറ്റർ വരെ ഉയരമുള്ള കണ്ടെയ്നർ ലോറികളും മറ്റു വലിയ ചരക്കു വാഹനങ്ങളും ആലപ്പുഴ ജില്ലയിൽ തുറവൂരിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് എഴുപുന്ന, കുമ്പളങ്ങി, പെരുമ്പടപ്പ്, പള്ളുരുത്തി, തോപ്പുംപടി ബി.ഒ.ടി പാലം, വില്ലിംഗ്ടൺ ഐലന്റ്, അലക്സാണ്ടർ പറമ്പിത്തറ പാലം, യു.പി.പാലം വഴി കുണ്ടന്നൂർ ജംഗ്ഷൻ വന്ന് ഇടത്തോട്ട് തിരിഞ്ഞ് ദേശീയപാത 66 ൽ യാത്ര തുടരാം. 

വഴി തിരിച്ചു വിടുന്ന റോഡുകളിൽ കൂടി ഇരു ദിശകളിലും കൂടി കടന്നുപോകുന്ന ചരക്കു വാഹനങ്ങൾ റോഡ് നശീകരണം വരുത്താതിരിക്കുവാൻ അമിതഭാരം ഒഴിവാക്കണം. ഇത് പരിശോധിച്ച് നടപടിയെടുക്കുവാൻ മോട്ടോർ വാഹനവകുപ്പ് പോലീസ് എന്നിവരെ ചുമതലപ്പെടുത്തി.

ഗതാഗതം നിയന്ത്രിച്ചിരിക്കുന്ന എല്ലാ റോഡുകളിലേയും കൈയ്യേറ്റങ്ങൾ പൂർണ്ണമായി ഒഴിവാക്കി ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കി നൽകുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വവും ദേശീയപാത അതോറിറ്റിക്കും കരാർ കമ്പനിക്കും ആയിരിക്കും.

വഴി തിരിച്ചുവിടുന്ന റോഡുകളിൽ കൂടി ഇരുദിശകളിലും കൂടി കടന്നുപോക വാഹനങ്ങൾ റോഡ് നശീകരണം വരുത്താതിരിക്കുവാൻ അമിതഭാരം പരിശോധിച്ച് നടപടിയെടുക്കുവാൻ മോട്ടോർ വാഹനവകുപ്പ്, പോലീസിനെ ചുമതലപ്പെടുത്തി.

കരാർ കമ്പനിയായ അശോക ബിൽഡ് കോൺ ലിമിറ്റഡ് ഗതാഗതം തിരിച്ചു വിടുന്നത് സംബന്ധമായ കൃത്യമായ അറിയിപ്പു ബോർഡുകൾ തൃശൂർ പാലിയേക്കര ടോൾ പ്ലാസ് മുതൽ തെക്കോട്ടുളള എല്ലാ സ്ഥലങ്ങളിലും, എറണാകുളം ജില്ലയിൽ വഴി തിരിച്ചു വിടുന്ന ഇട റോഡുകളിലും സ്ഥാപിക്കുന്നതിനും ആവശ്യമായ ഫീൽഡുമാർഷൽ മാരെ നിയമിക്കുന്നതിനും റിഫ്ളക്ടർ സിഗ്നൽ ലൈറ്റുകളും, മറ്റ് സൂചന ബോർഡുകളും വ്യക്തമായി കാണുംവിധം സ്ഥാപിക്കണം. 

 ഗതാഗതം തിരിച്ചു വിടുന്നതിനും അങ്കമാലി മുതൽ ബന്ധപ്പെട്ട കരാർ കമ്പനി ജീവനക്കാരെ ചുമതലപ്പെടുത്തേണ്ടതും, പോലീസ് മേധാവികൾ നിർദ്ദേശങ്ങൾ നൽകേണ്ടതുമാണ്. അമിതമായി ഉയരമോ വീതിയോ ഇല്ലാത്തതും, ലൈറ്റ്, മീഡിയം വാഹനങ്ങൾ ഇരു ദിശകളിലും ദേശീയപാതയിൽ യാത്ര ചെയ്യാവുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com