തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി റെയ്ഡ് തുടരുന്നു. റെയ്ഡ് 24 മണിക്കൂര്‍ പിന്നിട്ടു. റെയ്ഡിനും ചോദ്യം ചെയ്യലിനുമിടെ കണ്ടല ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
ഇതേത്തുടര്‍ന്ന് ഭാസുരാംഗനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ റെയ്ഡും ചോദ്യം ചെയ്യലും 20 മണിക്കൂര്‍ പിന്നിട്ടതോടെയാണ് ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടില്‍ റെയ്ഡ് രാത്രി എട്ടരയോടെയാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് കണ്ടലയിലെ വീട്ടിലും ഇഡി റെയ്ഡ് നടത്തി. റെയ്ഡുംരേഖകളുടെ പരിശോധനകളും തുടര്‍ന്നതോടെ, പുലര്‍ച്ചെ രണ്ടരയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
ബാങ്കിന്റെ ഇന്റേണല്‍ ഓഡിറ്റര്‍ ശ്രീഗാര്‍, അപ്രൈസല്‍ അനില്‍കുമാര്‍, ബാങ്ക് മുന്‍ സെക്രട്ടറിമാരായ എസ് ശാന്തകുമാരി, എം രാജേന്ദ്രന്‍, കെ മോഹനചന്ദ്ര കുമാര്‍, എന്നിവരുടെ വീടുകളിലും ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഭാസുരാംഗന്റെ വീട്ടില്‍ നിന്നും ഏതാനും രേഖകള്‍ ഇഡി കണ്ടെടുത്തതായാണ് സൂചന. ഭാസുരാംഗന്റെ ബിനാമികളെന്ന് സംശയിക്കുന്നവരോട് ഇഡി ഉദ്യോഗസ്ഥര്‍ സ്വത്തുവിവരങ്ങളുടെ വിശദാംശങ്ങളും രേഖകളും തേടിയിട്ടുണ്ട്.
100 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം നേരിടുന്ന കണ്ടല സര്‍വീസ് സഹകരണ ബാങ്കിലും ഭാസുരാംഗന്റെയും മുന്‍ സെക്രട്ടറിമാരുടേയും വീടുകളിലും അടക്കം ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു കേന്ദ്ര സേനയുടെ അകമ്പടിയോടെ ഇഡി സംഘം പരിശോധനയ്ക്ക് എത്തിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ