പാലക്കാട്: പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന റോബിന്‍ ബസിനെതിരെ വീണ്ടും നടപടിയുമായി തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ്. രേഖകള്‍ പരിശോധിക്കുന്നതിനായി റോബിന്‍ ബസ് ഗാന്ധിപുരം ആര്‍ടിഒ ഓഫീസിലേക്ക് മാറ്റാന്‍ തമിഴ്‌നാട് എംവിഡി അധികൃതര്‍ നിര്‍ദേശം നല്‍കി. ഇന്നലെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ റോബിന്‍ ബസ് തടയുകയും, 70,410 രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു.
റോബിൻ ബസിനെതിരെ കേരളത്തിൽ ഇന്നും പരിശോധന നടത്തിയിരുന്നു. കോട്ടയം-ഇടുക്കി അതിര്‍ത്തിയായ കരിങ്കുന്നത്തു വെച്ചാണ് കേരള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞത്. 7500 രൂപയാണ് പിഴയും ചുമത്തി. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.
സംസ്ഥാനത്ത് ഇന്നലെ അഞ്ചു തവണയാണ് മോട്ടോര്‍ വാഹനവകുപ്പ് റോബിന്‍ ബസിനെ തടഞ്ഞത്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 37,500 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. ബസ് തടഞ്ഞതില്‍ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിരുന്നു. റോബിന്‍ ബസിന് പിന്തുണയുമായി എത്തിയ നാട്ടുകാര്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ചു.
അതിനിടെ റോബിന്‍ ബസുമായി മത്സരിക്കാനുറച്ച് അതേ റൂട്ടില്‍ തന്നെ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു. റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്ന് പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുന്‍പാണ് കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസ് യാത്ര പുറപ്പെട്ടത്. പത്തനംതിട്ടയില്‍ നിന്ന് പുലര്‍ച്ചെ 4.30നാണ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ