ക്രിസ്മസ് ബമ്പര്‍ ഒന്നാം സമ്മാനം നാലുകോടി കൂട്ടി; ടിക്കറ്റ് നിരക്ക് 400, 23 കോടിപതികള്‍ 

സമ്മാനഘടനയില്‍ വന്‍ മാറ്റം വരുത്തി ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്പര്‍ പുറത്തിറക്കി ലോട്ടറി വകുപ്പ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സമ്മാനഘടനയില്‍ വന്‍ മാറ്റം വരുത്തി ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്പര്‍ പുറത്തിറക്കി ലോട്ടറി വകുപ്പ്. ട്വന്റി 20 സമ്മാനഘടനയില്‍ അവതരിപ്പിച്ച ക്രിസ്മസ് -ന്യൂ ഇയര്‍ ബമ്പറില്‍ മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിന്റെ സ്ഥാനത്ത് ഇക്കുറി പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 20 കോടി രൂപയാണ്. രണ്ടാം സമ്മാനവും 20 കോടി തന്നെ. പക്ഷേ നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് ഒരു കോടി വീതമാണ് നല്‍കുക. 

ഒന്നും രണ്ടും സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റുമാര്‍ക്ക് രണ്ടു കോടി വീതം കമ്മീഷന്‍ കൂടി ലഭിക്കുമ്പോള്‍ ഇക്കുറി ഒറ്റ ബമ്പര്‍ വഴി സൃഷ്ടിക്കപ്പെടുന്നത് 23 കോടിപതികള്‍. 30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനവും (ആകെ മൂന്നു കോടി-ഓരോ സീരീസുകളിലും മൂന്ന് സമ്മാനം), 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും (ആകെ നാല്‍പതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതല്‍  അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.

38,8840 സമ്മാനങ്ങളായിരുന്നു 2022-23ലെ ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പറിന് ഉണ്ടായിരുന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ 302460 സമ്മാനങ്ങളാണ് ഇക്കുറി ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പറില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഇതോടെ ഇക്കുറിയുള്ളത് ആകെ 691300 സമ്മാനങ്ങള്‍.

312.50 രൂപ ടിക്കറ്റ് വിലയും 28 ശതമാനം ജിഎസ്ടിയും ചേര്‍ത്ത് 400 രൂപയാണ് ഒരു ടിക്കറ്റിന് വില നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കും. ഏജന്റുമാര്‍ക്ക് ടിക്കറ്റ് വില്‍പ്പന അടിസ്ഥാനമാക്കി നറുക്കെടുപ്പിന് ശേഷം ടിക്കറ്റ് ഒന്നിന് ഒരു രൂപ ഇന്‍സന്റീവ് നല്‍കും. ഏറ്റവുമധികം ടിക്കറ്റ് വില്‍പ്പനയ്ക്കായി ഏടുക്കുന്ന ഏജന്റുമാര്‍ക്ക് സ്പെഷ്യല്‍  ഇന്‍സെന്റീവായി 35000 രൂപയും സെക്കന്‍ഡ്, തേര്‍ഡ് ഹയസ്റ്റ് പര്‍ച്ചേസര്‍മാര്‍ക്ക് യഥാക്രമം 20000 രൂപയും 15000 രൂപയും നല്‍കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com