കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വത്തില്‍ നടത്തുന്ന നവകേരള സദസ് തടയുമെന്ന് ഭീഷണിക്കത്ത്. വയനാട് ജില്ലാ കലക്ടറേറ്റിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. സിപിഎം(എല്‍) ന്റെ പേരിലാണ് ഓഫീസില്‍ കത്ത് ലഭിച്ചത്. ഭീഷണിക്കത്ത് ലഭിച്ച കാര്യം വയനാട് എസ്പി സ്ഥീരികരിച്ചു. രണ്ടു കത്തുകളാണ് വന്നത്. രണ്ടും വെവ്വേറെ കയ്യക്ഷരമാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
അതേസമയം, നവകേരള സദസ് വന്‍പരാജയമാണെന്നും ജനങ്ങള്‍ക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ പരാജയം മറയ്ക്കാനുള്ള പാഴ്വേലയാണിതെന്നും സര്‍ക്കാര്‍ മെഷിനറിയെ ദുരുപയോഗം ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ പരാതി നല്‍കാന്‍ ഒരാള്‍ക്കും സാധിക്കുന്നില്ലെന്നും കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
'എന്തിനാണ് മുഖ്യമന്ത്രി നവകേരള സദസ് നടത്തുന്നത്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയക്കളി മാത്രമാണിത്. തിരഞ്ഞെടുപ്പ് പ്രചാരണം എല്‍ഡിഎഫിന്റെ ബാനറില്‍ നടത്തണമായിരുന്നു. സഖാക്കള്‍ നിര്‍ബന്ധിച്ചാണ് ആളുകളെ എത്തിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കുടുംബശ്രീക്കാരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഭീഷണിപ്പെടുത്തി കൊണ്ടു വരികയാണ്. ഉമ്മന്‍ചാണ്ടിയും കരുണാകരനും നടത്തിയ മാതൃകയിലുള്ള ജനസമ്പര്‍ക്കമായിരിക്കും ഇതെന്നാണ് കരുതിയത്. പിആര്‍ ഏജന്‍സിയുടെ ബുദ്ധിയാണ് നവകേരള സദസ്', രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍ പരിപാടിയില്‍ രാഷ്ട്രീയ വിമര്‍ശനം ഉയര്‍ത്തുന്നത് ശരിയാണോയെന്ന് ചോദിച്ച രമേശ് ചെന്നിത്തല യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചതിനെ കുറിച്ച് മുഖ്യമന്ത്രി നടത്തിയത് വില കുറഞ്ഞ അഭിപ്രായ പ്രകടനമെന്നും കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഡിവൈഎഫ്‌ഐക്കാര്‍ക്ക് അക്രമം നടത്താന്‍ ലൈസന്‍സ് നല്‍കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പദത്തിന് യോജിച്ച വാക്കുകളല്ല പിണറായിയുടേതെന്നും മുഖ്യമന്ത്രി ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ റോളില്‍ തന്നെയാണുള്ളതന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ