'മറക്കാനാകില്ല, കോടിയേരി ഒപ്പമുണ്ട് എന്ന തോന്നലാണ് എപ്പോഴും';  പിണറായി വിജയന്‍

ജീവിതമാകെ പാര്‍ട്ടിക്കുവേണ്ടി സമര്‍പ്പിച്ച കമ്മ്യൂണിസ്റ്റായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണത്തില്‍ പിണറായി വിജയന്‍ സംസാരിക്കുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണത്തില്‍ പിണറായി വിജയന്‍ സംസാരിക്കുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്


കണ്ണൂര്‍: ജീവിതമാകെ പാര്‍ട്ടിക്കുവേണ്ടി സമര്‍പ്പിച്ച കമ്മ്യൂണിസ്റ്റായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലശ്ശേരിയില്‍ കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തിപരമായി വഹിച്ച പങ്ക് വിസ്മരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കോടിയേരിയെ കേരളത്തിലെ പൊതുസമൂഹം ഓര്‍ക്കുന്നത് ഇന്ന് മാത്രമല്ല. കോടിയേരിയെ ഓര്‍ക്കുന്ന നിരവധി കാര്യങ്ങള്‍ ഈ കാലയളവില്‍ ഉണ്ടായിട്ടുണ്ട്. കോടിയേരി ഒപ്പമുണ്ട് എന്ന തോന്നലാണ് എല്ലായ്പ്പോഴുമുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി നേതാവ് മരണപ്പെടുമ്പോള്‍ സാന്നിധ്യം മാത്രമാണ് ഇല്ലാതാക്കുന്നത്. അവര്‍ ചെയ്ത കാര്യങ്ങള്‍ തലമുറകളിലേക്ക് പടരും. അവര്‍ ഇല്ലാതായാലും അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവരെ എല്ലാക്കാലവും ഓര്‍ക്കുന്നവരാക്കും.

പാര്‍ട്ടി ചരിത്രത്തില്‍ നിന്ന് കോടിയേരിയുടെ സംഭാവനകള്‍ വേര്‍തിരിച്ചെടുക്കാനാകില്ല. പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ കോടിയേരി വ്യക്തിപരമായി വഹിച്ച പങ്ക് വിസ്മരിക്കാനാകില്ല. വര്‍ഗ്ഗീയവാദികളുടെയും രാഷ്ട്രീയ എതിരാളികളുടെയും ധാരാളം ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതിലൊന്നും തളരാതെ മുന്നോട്ട് നീങ്ങാനുള്ള മനസാന്നിധ്യം ഉണ്ടായിരുന്നു കോടിയേരിക്ക്. ജീവിതാവസാനം വരെ അത് നിലനിര്‍ത്തി.  
 
പാര്‍ട്ടിക്ക് മുകളിലല്ല താന്‍ എന്ന കമ്മ്യൂണിസ്റ്റ് എളിമബോധം കോടിയേരിക്കുണ്ടായിരുന്നു. കൃത്യമായ പ്രത്യയ ശാസ്ത്ര ബോധവും അടിയുറച്ച സംഘാടനശക്തിയും കോടിയേരിയില്‍ കാണാന്‍ കഴിഞ്ഞു. ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് പൊലീസ് സേനയെ നവീകരിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രതിസന്ധികളില്‍ തളര്‍ന്നുപോകുന്നവര്‍ക്ക് മുന്നോട്ടു പോകാനുള്ള പ്രചോദനം കൂടിയായിരുന്നു കോടിയേരിയുടെ ജീവിതമെന്നും മുഖ്യമന്ത്രി അനുസ്മരണസമ്മേളനത്തില്‍ പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com