എല്ലാ ആദിവാസി ഊരുകളിലും വർഷാവസാനത്തോടെ ഇന്റർനെറ്റ് കണക്ടിവിറ്റി: മുഖ്യമന്ത്രി

1284 ഊരുകളിൽ 1083 ലും ഇന്റർനെറ്റ് സൗകര്യം എത്തിച്ചു
പിണറായി വിജയന്‍ / ഫയല്‍ ചിത്രം
പിണറായി വിജയന്‍ / ഫയല്‍ ചിത്രം

കൊച്ചി: ആദിവാസികൾക്കിടയിൽ ഡിജിറ്റൽ പഠനത്തിന് സൗകര്യമൊരുക്കാൻ എല്ലാ ഊരുകളിലും വർഷാവസാനത്തോടെ ഇൻ്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. പട്ടികജാതി–വർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ്‌ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാഭ്യാസം, തൊഴില്‍, ശാക്തീകരണം എന്നീ മൂന്ന് അടിസ്ഥാന ഘടകങ്ങളിൽ ഊന്നിക്കൊണ്ട് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങളുടെ സമഗ്രമായ ക്ഷേമവും വികസനവും ലക്ഷ്യമിടുന്ന വിവിധ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കണക്ടിവിറ്റി ഇല്ലാത്ത 1284 ഊരുകളിൽ 1083 ലും ഇന്റർനെറ്റ് സൗകര്യം ഇതുവരെ എത്തിച്ചു. ഇടമലക്കുടിയിൽ മാത്രം കണക്ടിവിറ്റി ഉറപ്പുവരുത്താൻ 4.31 കോടി രൂപയാണ് ചെലവഴിച്ചത്. എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും അടിസ്ഥാനരേഖകൾ നൽകാനും അവ സുരക്ഷിതമായി ഡിജിറ്റൈസ് ചെയ്യാനുമായി ആവിഷ്കരിച്ച എബിസിഡി പദ്ധതി ജില്ലകളിൽ പ്രവർത്തനം പുരോ​ഗമിക്കുകയാണ്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എക്‌സൈസ് ഗാർഡുമാരായി 100 പട്ടികവർഗക്കാരെ നിയമിക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്.

422 വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ പഠനത്തിന് അവസരം ലഭിച്ചു. പത്തു ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെയാണ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പായി നല്‍കുന്നത്. 'ഉയരാം ഒത്തുചേര്‍ന്ന്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ വര്‍ഷത്തെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം. ഒക്ടോബര്‍ 2 മുതല്‍ 16 വരെയാണ് പക്ഷാചരണം നടക്കുക

രണ്ടര ലക്ഷത്തിലേറെ വരുമാനമുള്ള കുടുംബങ്ങളിലെ പട്ടികജാതി–വർഗ വിദ്യാർഥികൾക്ക് കേന്ദ്രസർക്കാർ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ് നിഷേധിച്ചപ്പോൾ ബജറ്റിൽ അധികതുക വകയിരുത്തി വരുമാനഭേദമില്ലാതെ എല്ലാ പട്ടികജാതി–വർഗ വിദ്യാർഥികൾക്കും സ്‌കോളർഷിപ് നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. 

ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ പിന്നാക്കവിഭാഗ വിദ്യാർഥികൾക്ക് നൽകിയിരുന്ന സ്‌കോളർഷിപ്പും കേന്ദ്രം നിർത്തലാക്കി. അവർക്കുള്ള തുകയും ബജറ്റിൽ വകയിരുത്തി സ്‌കോളർഷിപ് പുനഃസ്ഥാപിക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്‌. ഇതിന് അപേക്ഷിക്കാനുള്ള പോർട്ടലിനാണ്‌ 
ഇവിടെ തുടക്കമാകുന്നത്. എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള പദ്ധതി വിപുലീകരിച്ച് അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളെയും കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി.

പട്ടിക, പിന്നാക്ക വിഭാഗങ്ങൾ പല സംസ്ഥാനങ്ങളിലും അക്രമങ്ങൾക്കും പീഡനങ്ങൾക്കും വിധേയരാകുമ്പോൾ കേരളം അവർക്ക് സുരക്ഷിത ഇടം ഉറപ്പുവരുത്തുകയാണ്‌. കേരളം ആർജിച്ച നേട്ടങ്ങൾ അട്ടിമറിക്കാനുള്ള പ്രവണത പലയിടത്തും തലപൊക്കുന്നുണ്ട്. അവ മുളയിലേ നുള്ളാൻ കേരള സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പിന്നാക്ക വിഭാഗ വിദ്യാര്‍ഥികളുടെ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയതിനു പകരമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സ്‌കോളര്‍ഷിപ്പ് പദ്ധതി കെടാവിളക്കിന്റെ പോര്‍ട്ടല്‍ ഓപ്പണിംഗ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. നിയമ ബിരുദധാരികളായ പട്ടികവിഭാഗക്കാരെ എജി ഓഫീസിലും ഗവ. പ്ലീഡര്‍മാരുടെ ഓഫീസുകളിലും പ്രവൃത്തി പരിചയത്തിന് ഓണറേറിയത്തോടു കൂടു നിയമിക്കുന്ന ജസ്റ്റിസ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ അസിസ്റ്റന്‍സ് പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com