'അയാള്‍ക്ക് ഇവിടുത്തെ ആളുകളുടെ സൂക്കേട് അറിയില്ല; എനിക്ക് മറുപടി പറയാന്‍ ശിവരാമന്‍ ആരാ?'

അവിടെ തൊടുപുഴ താലൂക്കില്‍ ഇരുന്നുകൊണ്ട് ഇവിടുത്തെ കയ്യേറ്റത്തെക്കുറിച്ച് പറയാനുള്ള യോഗ്യതയൊന്നും അയാള്‍ക്കില്ല
മന്ത്രി മണി / ടെലിവിഷന്‍ ചിത്രം
മന്ത്രി മണി / ടെലിവിഷന്‍ ചിത്രം


തൊടുപുഴ: ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സിപിഎം നേതാവ് എംഎം മണിയും സിപിഐ നേതാവ് കെകെ ശിവരാമനും തമ്മിലുള്ള വാക്പോര് മുറുകുന്നു. തന്നെ തേജോവധം ചെയ്യാന്‍ ശിവരാമന്‍ ആവശ്യമില്ലാത്തത് പറയുകയാണെന്നും തൊടുപുഴയിലുള്ള ശിവരാമന് ഇവിടുത്തെ ആളുകളുടെ സൂക്കേട് അറിയില്ലെന്നും കയ്യേറ്റത്തെക്കുറിച്ച് പറയാനുള്ള യോഗ്യതയൊന്നും അയാള്‍ക്കില്ലെന്നും എംഎം മണി പറഞ്ഞു.  

ഇവിടെ കയ്യേറ്റമുണ്ടെങ്കില്‍ ശിവരാമന്‍ വന്ന് കാട്ടിത്തരട്ടെയെന്ന് നേരത്തെ മണി നടത്തിയ പ്രതികരണത്തിന് താന്‍ വന്നുകാട്ടിത്തരാന്‍ തയ്യാറാണെന്ന് ശിവരാമന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ചായിരുന്നു മണിയുടെ പ്രതികരണം.'എല്‍ഡിഎഫിന്റെ നേതാവാണ് അങ്ങേര്. ചുമ്മാ അങ്ങേരുമായി നമ്മള്‍ക്ക് ഒരു ഉടക്കുമില്ല. പുള്ളി ഇങ്ങനെ ഇടയ്ക്കിടെയ്ക്ക് എന്റെ പേര് പറയുകയാണ്. ശിവരാമന്‍ തൊടുപുഴയിലാണ്. അയാള്‍ക്ക് ഇവിടുത്തെ ആളുകളുടെ സൂക്കേട് അറിയില്ല. ഇവിടെ താമസിക്കുന്ന ആളുകളുടെ കൂടെയാ എംഎം മണി. ഞങ്ങള് മലയിലാ. കാലങ്ങളായി ഇവിടെ ജീവിതം മുഴുവന്‍ തുലച്ചു. അവിടെ തൊടുപുഴ താലൂക്കില്‍ ഇരുന്നുകൊണ്ട് ഇവിടുത്തെ കയ്യേറ്റത്തെക്കുറിച്ച് പറയാനുള്ള യോഗ്യതയൊന്നും അയാള്‍ക്കില്ല'- എംഎം മണി പറഞ്ഞു.

എംഎം മണിക്ക് നല്‍കിയ ഫെയ്‌സ്ബുക്കിലൂടെ നല്‍കിയ മറുപടിയില്‍ ഇന്ന് ശിവരാമന്‍ വിശദീകണം നടത്തിയിരുന്നു. തന്റെ ഫെയ്‌സ്ബുക് പോസ്റ്റ് എംഎം മണിയെ പരിഹസിച്ചല്ല. എല്‍ഡിഎഫിന്റെ നയം കയ്യേറ്റം ഒഴിപ്പിക്കുക എന്നുള്ളതാണ്. കയ്യേറ്റം കാണിച്ചുകൊടുക്കാന്‍ മണിയാശാന്‍ ആവശ്യപ്പെട്ടിരുന്നു. കാണിച്ചുകൊടുക്കാമെന്നു താന്‍ പറഞ്ഞു. അതോടെ ആ തര്‍ക്കം തീര്‍ന്നെന്നും ശിവരാമന്‍ പ്രതികരണം. 

അതേസമയം, ശിവരാമനെ പിന്തുണച്ച് സിപിഐ ജില്ലാ സെക്രട്ടറി രംഗത്തെത്തി. എംഎം മണിയുടെ അഭിപ്രായത്തോട് സിപിഐക്ക് യോജിപ്പില്ലെന്നും കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന ഒരുനിലപാടും തങ്ങള്‍ക്കില്ലെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ സലീം കുമാര്‍ പറഞ്ഞു. ജില്ലയില്‍ കയ്യേറ്റമുണ്ടെന്നും കയ്യേറ്റം ആര് നടത്തിയാലും അത് കയ്യേറ്റമാണെന്നും അത് ഒഴിപ്പിക്കുക തന്നെ വേണമെന്നും സലീം കുമാര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com