കണ്ണൂര്‍: പൊലീസ് ഡ്രൈവര്‍ സീറ്റ് ബെല്‍റ്റിടാത്തത് ചോദ്യം ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പാനൂര്‍ പുല്ലൂക്കര മുക്കില്‍ പീടികയില്‍ പൊലീസ് വാഹനം തടഞ്ഞതിനാണ് അറസ്റ്റ്. പുല്ലൂക്കര നാണാറത്ത് സനൂപ് (32), ആലിയാട്ട് ഫായിസ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൊലീസിനെ ഭീഷണിപ്പെടുത്തി, വാഹനത്തിന് മാര്‍ഗതടസം സൃഷ്ടിച്ചു, ഔദ്യോഗിക നിര്‍വഹണം തടസപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നടപടി.
കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടായായിരുന്നു കേസിനാസ്പദമായ സംഭവം. യുവാവ് സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് ചൊക്ലി പൊലീസ് പിഴ ഈടാക്കിയിരുന്നു. പിന്നാലെ പൊലീസ് വാഹനം ടൗണിലേക്ക്പോകുന്നതിനിടെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് എത്തിയ യുവാവ് എന്തുകൊണ്ടാണ് പൊലീസ് ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതെന്ന് ചൊക്ലി എസ്ഐയോട് ചോദിച്ചതാണ് വാക്കുതര്‍ക്കത്തിന് കാരണമായത്.
നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും അതുകൊണ്ടാണ് പൊലീസിനെ ചോദ്യം ചെയ്തതെന്നുമാണ് യുവാവ് പറയുന്നത്. പൊലീസും യുവാക്കളും തമ്മിലുള്ള വാക്കേറ്റം സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചു. പൊലീസ് വാഹനം തടഞ്ഞതിനും ഔദ്യോഗിക നിര്‍വഹണം തടസപ്പെടുത്തിയതിനുമെതിരെ പൊലീസ് യുവാക്കള്‍ക്കെതിരെ കേസ് എടുത്തിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ