കൊല്ലം: നടൻ വിനായകൻ പൊലീസ് അറസ്റ്റു ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിനായകൻ ഒരു കലാകാരനാണെന്നും പൊലീസ് സ്റ്റേഷനിൽ നടത്തിയത് ഒരു കലാപ്രവർത്തനമായി കണ്ടാൽ മതിയെന്നുമാണ് മന്ത്രി പറഞ്ഞത്.
വിനായകന്റേത് കലാപ്രവര്‍ത്തനമായി കണ്ടാല്‍മതി. കലാകാരന്മാര്‍ക്ക് ഇടയ്ക്കിടെ കലാപ്രവര്‍ത്തനം വരും. അത് പൊലീസ് സ്റ്റേഷനായി പോയെന്നേയുളളു. നമ്മള്‍ അതില്‍ സങ്കടപെട്ടിട്ട് കാര്യമില്ല.- സജി ചെറിയാൻ പറഞ്ഞു. എറണാകുളം നോർത്ത് സ്റ്റേഷനിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തേക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മറുപടി. കൊല്ലത്തെ ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിലെ സാംസ്കാരികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി.
സിനിമ റിവ്യൂ വിഷയത്തിൽ ഹൈക്കോടതി എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സിനിമയെ തകർക്കുന്നതിനായി നെഗറ്റീവ് റിവ്യൂ പറയുന്നുവെന്ന ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ട്. സാമ്പത്തികമായ താൽപര്യങ്ങളുണ്ടെന്നും ആരോപണമുണ്ട്. സിനിമാ വ്യവസായത്തെ നിലനിർത്താൻ ആവശ്യമായ സർഗാത്മകമായ നടപടികൾ സർക്കാർ സ്വീകരിക്കും. അതേസമയം, അഭിപ്രായ സ്വാതന്ത്യത്തിനുള്ള മൗലിക അവകാശത്തെ കാണാതിരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ