കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന പരാതിയില്‍ നടനും ബിജെപി നേതാവുമായി സുരേഷ് ഗോപിയെ പിന്തുണച്ച് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള. മകളോടോ കൊച്ചുമകളോടോ എന്ന പോലെയാണ് സുരേഷ് ഗോപി പെരുമാറിയത്. ഇത് വ്യാപകമായി പ്രചരിപ്പിക്കുന്നത് ആസൂത്രിതമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
സംഭവത്തില്‍ മാപ്പു പറഞ്ഞ് സുരേഷ് ഗോപി രംഗത്തുവന്നിരുന്നു. 'മാധ്യമങ്ങളുടെ മുന്നില്‍ വച്ചു വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്. ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു' അദ്ദേഹം കുറിച്ചു.
ഒരു മകളെപ്പോലെയാണ് കണ്ടതെന്നും ഒരു അച്ഛനെപ്പോലെ മാപ്പു പറയുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. വഴി മുടക്കി നിന്നപ്പോള്‍ വശത്തേക്ക് മാറ്റിപ്പോകാന്‍ ശ്രമിച്ചതെന്നു വിശദീകരിച്ച അദ്ദേഹം, ഇങ്ങനെയെങ്കില്‍ ഇനി മാധ്യമങ്ങളുടെ മുന്നിലെത്തില്ലെന്നും പറഞ്ഞു.'എനിക്ക് അങ്ങനെയൊരു തെറ്റായ ഉദ്ദേശ്യവുമില്ല. സോറി പറയാന്‍ ഞാന്‍ പല തവണ വിളിച്ചിട്ടും എടുത്തിട്ടില്ല. ഇന്നു നിയമനടപടി എന്നു പറയുമ്പോള്‍ ഞാന്‍ എന്തുപറയാനാണ്. എന്റെ വഴിമുടക്കിയാണ് നിന്നത്. സൈഡിലേക്ക് മാറ്റി പോകാന്‍ തുടങ്ങുകയായിരുന്നു. എനിക്കു പോകാന്‍ പറ്റുന്നില്ല. വീണ്ടും ചോദ്യം വരുന്നു. അങ്ങനെയാണെങ്കില്‍ ഇനി മാധ്യമങ്ങളെ കാണില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ