കൊച്ചി: ഇന്ത്യയിൽ ജാതി സെൻസസ് ആവശ്യമാണെന്ന് പ്രൊഫസർ എംകെ സാനു. ജാതി ഒരു യാഥാർത്ഥ്യമാണ്. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നിലപാട് തന്നെ ജാതി രാഷ്ട്രീയമാണെന്നും ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്‌പ്രസ് ദിനപത്രത്തിന്റെ എക്‌സ്‌പ്രസ് ഡയലോഗിൽ അദ്ദേഹം പറഞ്ഞു.
'ജാതിയില്ല എന്ന് പറയുന്നതിൽ അർഥമില്ല. എന്നാൽ ചിലർ അതിന് അതീതരായിരിക്കും. എനിക്ക് മറ്റൊരു ജാതി എന്ന് കേട്ടാൽ ഒന്നും തോന്നില്ല. എന്നാൽ തോന്നുന്നവർ ഇപ്പോഴുമുണ്ട്. സഹോദരൻ അയ്യപ്പൻ പുലയനാണെന്ന് അഭിമാനത്തോടെ പറഞ്ഞ വ്യക്തിയായാണ്. പുലയൻ അയ്യൻ എന്നായിരുന്നു ഒരു കാലത്ത് അദ്ദേഹത്തെ വിളിച്ചിരുന്നത്. അത് അഭിമാനമായി എടുക്കണമെങ്കിൽ അസാധാരണ വ്യക്തിത്വത്തിനേ കഴിയൂ'- പ്രൊഫ. എംകെ സാനു പറഞ്ഞു.
'എന്റെ നാട്ടിൽ ജാതി വ്യാത്യാസം അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ കൊച്ചിയിൽ വന്നപ്പോൾ ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കൊച്ചിയിൽ ജോലി ചെയ്‌തിരുന്ന കാലത്ത് കൂടെ ജോലി ചെയ്‌തിരുന്ന ഹിന്ദി അധ്യാപകനായ ഒരു തമ്പുരാൻ ഉണ്ടായിരുന്നു. അദ്ദേഹവും ഞാനും വളരെ നല്ല സുഹൃത്തുക്കളായിരുന്നു. അദ്ദേഹം എനിക്ക് പലഹാരങ്ങളൊക്കെ കൊണ്ടു വരും. എന്നാൽ എന്റെ ജാതി അറിഞ്ഞപ്പോൾ അദ്ദേഹത്തിന് ബുദ്ധിമുട്ടായി'- അദ്ദേഹം കൂട്ടിച്ചേർത്തു.
'ബിജെപിയുടെ സനാതന കാഴ്‌ചപ്പാടിനോട് ഒരിക്കലും യോജിക്കുന്നില്ല. സനാതന ധർമ്മത്തിലെ 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു' എന്നത് നല്ലതാണ്. എന്നാൽ ജാതി വ്യത്യാസം നല്ലതല്ലെന്നും ബിജെപി അതാണ് കൊണ്ടുവരുന്നതെന്നും എംകെ സാനു പറഞ്ഞു. നേരത്തെ ഉണ്ടായിരുന്ന പ്രത്യക്ഷ ജാതി വ്യത്യാസത്തിൽ മാറ്റം വരുത്തുന്നതിൽ ബ്രിട്ടീഷുകാർ ഒരുപാട് സംഭാവന ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ശ്രീനാരായണ ഗുരു ബ്രിട്ടീഷുകാരെ ഒരിക്കൽ തങ്ങളുടെ ഗുരുക്കന്മാരാണെന്ന് പറഞ്ഞത്. അവർ കൊണ്ട് വന്ന ആധുനിക വിദ്യാഭ്യാസ രീതിയാണ് നമ്മൾ ഇപ്പോഴും പിന്തുടരുന്നത്. ഇപ്പോൾ അത് കച്ചോടമായി. കെ ആർ നാരായണനൊക്കെ അങ്ങനെ പഠിച്ചവരാണ്'- എംകെ സാനു പറഞ്ഞു
കൂടാതെ സമൂഹത്തിൽ നിലനിന്നിരുന്ന ദുരാചാരങ്ങളായ സതി, ബാല വിവാഹം, വിധവ വിവാഹ നിരോധനം ഇതൊക്കെ നിർത്തിലാക്കിയത് അവരുടെ ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനൽ-സിവിൽ കോർഡുകൾ കൊണ്ടു വന്നതും ബ്രിട്ടീഷുകരാണെന്നും എംകെ സാനു പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ