കര്‍ഷകര്‍ക്ക് പണം നല്‍കാനായിട്ടില്ലെന്നത് പരമാര്‍ഥം; കലാരംഗത്തുള്ളവരുടെ പ്രതികരണം ഇടതുവിരുദ്ധത പ്രചരിപ്പിക്കുന്നതാകരുത്'

നെല്ല് സംഭരിക്കുമ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് പണം നല്‍കാനായിട്ടില്ലെന്നത് പരമാര്‍ഥമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍
ഇ പി ജയരാജന്‍, ഫയല്‍ ചിത്രം
ഇ പി ജയരാജന്‍, ഫയല്‍ ചിത്രം

തിരുവനന്തപുരം: നെല്ല് സംഭരിക്കുമ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് പണം നല്‍കാനായിട്ടില്ലെന്നത് പരമാര്‍ഥമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. നെല്ലിന് പണം നല്‍കുന്നതിനായി കുറച്ച് കാലതാമസം വന്നിട്ടുണ്ടാകാം. ആ കാലതാമസം വന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കി ശരിയായ നിലയില്‍ പ്രതികരിക്കുകയാണ് വേണ്ടത്.
കലാരംഗത്തുള്ളവരുടെ പ്രതികരണങ്ങള്‍ ഇടതുവിരുദ്ധത പ്രചരിപ്പിക്കുന്നതാകരുതെന്നും ഇ പി ജയരാജന്‍ ഓര്‍മ്മിപ്പിച്ചു. നടന്‍മാരായ ജയസൂര്യയും കൃഷ്ണപ്രസാദും ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇപി ജയരാജന്‍. നെല്ലു കൊടുത്തിട്ടും സപ്ലൈകോ പണം നല്‍കാത്തതിനെ തുടര്‍ന്ന് തിരുവോണ നാളിലും ഉപവാസമിരുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയും കൃഷ്ണപ്രസാദും രംഗത്തെത്തിയത്. 

'നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 650 കോടിയോളം രൂപയുടെ കുടിശ്ശികയാണ് കേന്ദ്രം സംസ്ഥാനത്തിന് കൊടുത്തുതീര്‍ക്കാനുള്ളത്.നെല്ല് സംഭരിക്കുമ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് പണം നല്‍കാനായിട്ടില്ലെന്നത് പരമാര്‍ഥമാണ്. പക്ഷെ, ആ കൃഷിക്കാര്‍ക്ക് മുഴുവന്‍ പണം കൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലേ, അവരുടെ നെല്ല് മുഴുവന്‍ സംഭരിക്കുന്നില്ലേ. നെല്ലിന് പണം നല്‍കുന്നതിനായി കുറച്ച് കാലതാമസം വന്നിട്ടുണ്ടാകാം. ആ കാലതാമസം വന്നത് എന്തുകൊണ്ടാണെന്നത് മനസ്സിലാക്കി ശരിയായ നിലയില്‍ പ്രതികരിക്കുകയാണ് വേണ്ടത്.' - ഇ പി ജയരാന്‍ പറഞ്ഞു.

'അടിമകളായി  കഴിഞ്ഞുകൂടിയ കര്‍ഷകര്‍ എങ്ങനെയാണ് ഇന്നത്തെ നിലയിലെത്തിയത്. ഈ ഇടതുപക്ഷ പ്രസ്ഥാനം ഐതിഹാസികമായി നടത്തിയ സമരങ്ങളിലൂടെയാണ്.  ആ കാര്യങ്ങളെല്ലാം നല്ലതുപോലെ മനസ്സിലാക്കിയിട്ട് വേണം പൊതുപ്രവര്‍ത്തന, സാമൂഹിക, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പ്രതികരിക്കാന്‍. തങ്ങളുടെ പ്രസ്താവനകള്‍ ഇടതുപക്ഷവിരുദ്ധ മനോഭാവവും, യുഡിഎഫ്, ആര്‍എസ്എസ് അനുകൂല മനോഭാവവുമാണ് പ്രചരിപ്പിക്കുന്നത് എന്ന തോന്നലുണ്ടാകാതിരിക്കാന്‍ കലാ, സാംസ്‌കാരിക രംഗത്തുള്ളവര്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും'- ഇ പി ജയരാജന്‍ ഓര്‍മ്മിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com