'ഇത് അന്തം കമ്മികളുടെ സ്ഥിരം ശൈലി, ഭയന്നോടുമെന്ന് വ്യാമോഹിക്കണ്ട'

'വ്യാജപ്രചാരണങ്ങള്‍ കൊണ്ട് അടിച്ചമര്‍ത്താന്‍ നോക്കണ്ട ഇതിലൊന്നും പേടിക്കുന്നയാളല്ല ഈ ഞാന്‍..'
ജിഎസ് ആശാനാഥ്/ ഫെയ്‌സ്ബുക്ക് ചിത്രങ്ങള്‍
ജിഎസ് ആശാനാഥ്/ ഫെയ്‌സ്ബുക്ക് ചിത്രങ്ങള്‍


കോട്ടയം: ചാണ്ടി ഉമ്മന്‍ എംഎല്‍എക്ക് ആര്‍എസ്എസ് ബന്ധം ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ അനില്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിനെതിരെ മറുപടിയുമായി ബിജെപി നേതാവും തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറുമായ ജിഎസ് ആശാനാഥ്. നേരത്തെ കുറിപ്പിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തുവന്നിരുന്നു. 

ചാണ്ടി ഉമ്മന്റെ 'രാമന്‍' പരാമര്‍ശം, തിരുവനന്തപുരം നെയ്യാറ്റിന്‍കര ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രത്തിലെ ആധാര ശിലാസ്ഥാപനച്ചടങ്ങിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം എന്നിവയുമായി ബന്ധപ്പെട്ടാണ് അനില്‍കുമാര്‍ പോസ്റ്റിട്ടത്. ചാണ്ടി ഉമ്മന്‍ ക്ഷേത്രച്ചടങ്ങില്‍ പങ്കെടുക്കുന്ന വിവരം ഒഴിവാക്കി, ക്ഷേത്രനടയില്‍ ബിജെപി നേതാവും നഗരസഭാ കൗണ്‍സിലറുമായ ആശാനാഥ് ഒപ്പം നില്‍ക്കുന്ന ചിത്രവും അനില്‍കുമാറിന്റെ പോസ്റ്റിലുണ്ട്. എന്നാല്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗവും സിപിഎം നേതാവുമായ സൂര്യ എസ് പ്രേമും തൊട്ടടുത്തുണ്ടായിരുന്നു. ഇവരെ മുറിച്ചുമാറ്റിയാണ് അനില്‍കുമാര്‍ ചിത്രം പോസ്റ്റ് ചെയ്തത്. ഇതോടെയാണ് മറുപടിയുമായി ആശാനാഥും എത്തിയത്.

ഓരോ കവലകളിലും സ്ത്രീ സംരക്ഷണത്തെ കുറിച്ച് പ്രസംഗം നടത്തുന്നവരും മതില്‍ കെട്ടിയവരുമാണ് ഇപ്പോള്‍ ഒരു പൊതുപരിപാടിയുടെ ചിത്രം എടുത്ത് വ്യാജപ്രചാരണം നടത്തുന്നതെന്ന് ആശ ആരോപിച്ചു. ഇങ്ങനെയുള്ള ദുഷ്പ്രചരണങ്ങള്‍ കണ്ട് രാഷ്ട്രീയത്തില്‍ നിന്ന് ഭയന്നോടുമെന്ന് വ്യാമോഹിക്കേണ്ട. ഇതുപോലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങള്‍ അന്തം കമ്മികളുടെ സ്ഥിരം ശൈലിയാണെന്നും ആശാനാഥ് പോസ്റ്റില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം:

നമസ്‌തേ...

തിരുവനന്തപുരം ചെങ്കല്‍ മഹേശ്വരം ശ്രീ ശിവപാര്‍വതി ക്ഷേത്രത്തിലെ ദേവലോകം ആധാര ശിലാസ്ഥാപന കര്‍മ്മം എന്ന പൊതുപരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ സിപിഎം സൈബര്‍ പ്രവര്‍ത്തകര്‍ വളരെ മോശവും, നീചവുമായ രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലെ വിവിധ സിപിഎം പേജുകളിലും, വാട്‌സാപ്പ് ഗ്രൂപ്പുകളിലും ചാണ്ടി ഉമ്മനോടൊപ്പം ഉള്ള ഫോട്ടോ വെച്ച് പ്രചരിക്കുന്നതായി ശ്രദ്ധയില്‍പെട്ടു.. ആദ്യം ഇതിനെ ആവഗണിക്കാം എന്നാണ് വിചാരിച്ചത്, എന്നാല്‍ പലരും കാര്യം എന്താണെന്ന് വ്യക്തമാക്കണം എന്ന് പറയുന്നത് കൊണ്ടാണ് ഈ പോസ്റ്റ്.
ഇത് കോണ്ഗ്രസ് പാര്‍ട്ടി നടത്തിയ പരിപാടി അല്ല..

ഒരു ജനപ്രതിനിധി എന്ന നിലയില്‍ ക്ഷേത്രം കമ്മിറ്റി ക്ഷണിച്ചതിനെ തുടര്‍ന്നാണ് പങ്കെടുത്തത്.. ഒരു പൊതുപരിപാടിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെയും, സാമൂഹിക നേതാക്കളും, ജനപ്രതിനിധികളുമൊക്കെ പങ്കെടുക്കുന്നത് സര്‍വസാധാരണമാണ്..ഈ പരിപാടിയില്‍ കോണ്ഗ്രസ് എംഎല്‍എ ചാണ്ടി ഉമ്മന്‍, എംഎല്‍എ വിന്‍സെന്റ്, സിപിഎം ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ് പ്രേം, സിപിഎം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോജിന്‍, ബിജെപി നേതാവ് ചെങ്കല്‍ രാജശേഖരന്‍ തുടങ്ങി നിരവധി പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ ഉള്ളവര്‍ പങ്കെടുത്ത പരിപാടി ആണ് അതില്‍ നിന്നും ഒരു ഫോട്ടോ മാത്രം അടര്‍ത്തിയെടുത്ത് അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്..

പഴയ പോസ്റ്റുകള്‍ തിരഞ്ഞാല്‍ സിപിഎം എംഎല്‍എ യോടൊപ്പമുള്ള പൊതുപരിപാടികളും കാണാം.അപ്പോഴും നിങ്ങള്‍ സിപിഎംന് വോട്ട് മറിച്ചു നല്‍കിയെന്ന് പ്രചരിപ്പിക്കുവോ..? ഓരോ കവലകളിലും സ്ത്രീ സംരക്ഷണത്തെ കുറിച്ച് പ്രസംഗം നടത്തുന്നവരും മതില്‍ കെട്ടിയവരുമാണ് ഇപ്പോള്‍ ഒരു പൊതുപരിപാടിയുടെ ചിത്രം എടുത്ത് വ്യാജപ്രചാരണം നടത്തുന്നത്.. ഇങ്ങനുള്ള ദുഷ്പ്രചരണങ്ങള്‍ കണ്ട് രാഷ്ട്രീയത്തില്‍ നിന്ന് ഭയന്നോടുമെന്ന് വ്യാമോഹിക്കണ്ട ശക്തമായി തന്നെ മുന്നോട്ട് പോകുക തന്നെ ചെയ്യും.. ഇതുപോലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങള്‍ അന്തം കമ്മികളുടെ സ്ഥിരം ശൈലിയാണ്.. ഇത് അവര്‍ ഇനിയും തുടരുമെന്നും അറിയാം വ്യാജപ്രചാരണങ്ങള്‍ കൊണ്ട് അടിച്ചമര്‍ത്താന്‍ നോക്കണ്ട ഇതിലൊന്നും പേടിക്കുന്നയാളല്ല ഈ ഞാന്‍..

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com