ലോണ്‍ ആപ്പ് ചതിയില്‍ വീണോ?, ' നിങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല'; സഹായത്തിന് പോര്‍ട്ടലുമായി പൊലീസ്, ചെയ്യേണ്ടത് ഇത്രമാത്രം 

ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ഒരു കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്ത സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ഒരു കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്ത സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്. ഒരു ചെറിയ തുക വായ്പ നല്‍കിയ ശേഷം പിന്നീട് വലിയ പലിശ സഹിതം അതു തിരികെ ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി. വന്‍തുക തിരിച്ചടയ്ക്കാത്തപക്ഷം വ്യാജമായ നഗ്‌നചിത്രങ്ങളും മോശമായ സന്ദേശങ്ങളും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ പ്രചരിപ്പിക്കുകയും അതുപയോഗിച്ച്  ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിക്കുകയും ചെയ്യുന്ന നിയമവിരുദ്ധ പ്രവര്‍ത്തനമാണ് ഇവര്‍ നടത്തുന്നത്. ഇവരുടെ കെണിയില്‍ ഇതിനോടകം തന്നെ നിരവധിപ്പേര്‍ വീണതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇത്തരം സന്ദര്‍ഭം ജീവിതത്തില്‍ നേരിടേണ്ടി വന്നാല്‍ തളരാതെ, എല്ലാ തെളിവുകളും ശേഖരിച്ച് സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള പോര്‍ട്ടലായ http://www.cybercrime.gov.inല്‍ പരാതി നല്‍കാന്‍ കേരള പൊലീസ് അറിയിച്ചു.  1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ വഴിയും അറിയിക്കാവുന്നതാണ്.അല്ലെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനും കേരള പൊലീസ് നിര്‍ദേശിക്കുന്നു.

'നിങ്ങളെ ബന്ധപ്പെടാന്‍ ശ്രമിക്കുന്ന, നിങ്ങള്‍ക്ക് അറിയാത്ത എല്ലാ നമ്പറുകളും ബ്ലോക്ക് ചെയ്യുക. നിങ്ങള്‍ ചൂഷണത്തിന് ഇരയാക്കപ്പെട്ടിരിക്കുന്നുവെന്ന വിവരം  നിങ്ങളുടെ എല്ലാ കോണ്‍ടാക്റ്റുകളേയും അറിയിക്കുക.
നിങ്ങള്‍ ഒരിക്കലും പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. നിങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഓര്‍ക്കുക. മന:സാന്നിധ്യം വീണ്ടെടുക്കുക. ഓര്‍ക്കുക, ഇത്തരം സംഭവമുണ്ടായാല്‍ എത്രയും പെട്ടെന്ന് പോലീസ് സഹായം തേടുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്.'- കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലെ വരികള്‍.

കുറിപ്പ്:

ഓണ്‍ലൈന്‍ ആപ്പ് മുഖേന വായ്പ എടുക്കുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഏറെ നടപടിക്രമങ്ങള്‍ ആവശ്യമില്ലാത്തതിനാല്‍ പലരും ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം വായ്പയെടുക്കുന്നു. ഒരു ചെറിയ തുക വായ്പ നല്‍കിയ ശേഷം പിന്നീട്  വലിയ പലിശ സഹിതം അതു തിരികെ ആവശ്യപ്പെടുന്ന തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.  
വന്‍തുക തിരിച്ചടയ്ക്കാത്തപക്ഷം നിങ്ങളുടെ  വ്യാജമായ നഗ്‌നചിത്രങ്ങളും മോശമായ സന്ദേശങ്ങളും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ പ്രചരിപ്പിക്കുകയും അതുപയോഗിച്ച്  ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
ഈയൊരു പ്രതിസന്ധിയിലൂടെ  കടന്നുപോകുന്ന വ്യക്തികള്‍ വളരെയധികം ഭയവും പരിഭ്രാന്തിയും നേരിടുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍, നിങ്ങള്‍ക്ക് കഴിയുന്ന എല്ലാ തെളിവുകളും ശേഖരിക്കുക, സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള പോര്‍ട്ടലില്‍ (http://www.cybercrime.gov.in) പരാതി രേഖപ്പെടുത്തുക. 1930 എന്ന സൈബര്‍ ഹെല്പ് ലൈന്‍ നമ്പറില്‍ വിവരമറിയിക്കുക. അല്ലെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക. 
നിങ്ങളെ ബന്ധപ്പെടാന്‍ ശ്രമിക്കുന്ന, നിങ്ങള്‍ക്ക് അറിയാത്ത എല്ലാ നമ്പറുകളും ബ്ലോക്ക് ചെയ്യുക. നിങ്ങള്‍ ചൂഷണത്തിന് ഇരയാക്കപ്പെട്ടിരിക്കുന്നുവെന്ന വിവരം  നിങ്ങളുടെ എല്ലാ കോണ്‍ടാക്റ്റുകളേയും അറിയിക്കുക.
നിങ്ങള്‍ ഒരിക്കലും പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. നിങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഓര്‍ക്കുക. മന:സാന്നിധ്യം വീണ്ടെടുക്കുക. ഓര്‍ക്കുക, ഇത്തരം സംഭവമുണ്ടായാല്‍ എത്രയും പെട്ടെന്ന് പൊലീസ് സഹായം തേടുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com