'പൊതുയോഗത്തില്‍ പ്രസംഗിക്കുന്നത് എങ്ങനെ പാര്‍ട്ടി നിലപാടാകും?'; കെഎം ഷാജിയുടെ പരാമര്‍ശം ലീഗ് നിലപാടല്ല: പിഎംഎ സലാം

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ കെഎം ഷാജിയുടെ പരാമര്‍ശം പാര്‍ട്ടിയുടെ നിലപാടല്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം
പിഎംഎ സലാം, കെഎം ഷാജി
പിഎംഎ സലാം, കെഎം ഷാജി

തിരുവന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ കെഎം ഷാജിയുടെ പരാമര്‍ശം പാര്‍ട്ടിയുടെ നിലപാടല്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. പൊതുയോഗത്തില്‍ ഒരാള്‍ പ്രസംഗിക്കുന്നത് എങ്ങനെ പാര്‍ട്ടി നിലപാടാകും?. മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പ്രതികരിക്കുന്നത് പോലെയല്ല പൊതുയോഗത്തില്‍ പറയുന്നത്. ഷാജിയുടെ ഭാഗത്ത് നിന്ന് അങ്ങനെയൊരു പ്രസ്താവനയുണ്ടാകാന്‍ ഇടയായ സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തനിക്കെതിരെ കെ എം ഷാജി നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മറുപടി പറയാനില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 'അതിനൊടൊന്നും എനിക്ക് പ്രതികരിക്കാനില്ല. നിങ്ങള്‍ കാണുന്നതുപോലെ ഞാന്‍ നല്ല ജോലിത്തിരക്കിലാണ്. എനിക്ക് ഇഷ്ടംപോലെ ജോലിയുണ്ട്.' കെഎം ഷാജിയുടെ വിവാദ പരാമര്‍ശത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മന്ത്രി പറഞ്ഞു.

ആരോഗ്യന്ത്രിക്ക് എതിരായ പരാമര്‍ശത്തില്‍ കെഎം ഷാജിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു.അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.

മന്ത്രി വീണാ ജോര്‍ജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. തന്റെ കര്‍മ്മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കെഎം. ഷാജി അപമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ രാഷ്ട്രീയ അശ്ലീലം വിളമ്പുന്ന ആളുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു വരേണ്ടതുണ്ട്. അനുചിതമായ പ്രസ്താവനയില്‍ ഉപയോഗിച്ച 'സാധനം' എന്ന വാക്കു തന്നെ മതി അദ്ദേഹം ഏത് രീതിയിലാണ് സ്ത്രീ സമൂഹത്തെ കാണുന്നത് എന്ന് തെളിയിക്കാന്‍.

മുന്‍പ് നമ്പൂതിരി സമുദായത്തിനിടയില്‍ ഉണ്ടായിരുന്ന സ്മാര്‍ത്തവിചാരം എന്ന മനുഷ്യത്വ വിരുദ്ധമായ വിചാരണ രീതിയില്‍ കുറ്റാരോപിതയായ സ്ത്രീയെ വിളിക്കുന്ന പേരായിരുന്നു 'സാധനം' എന്നത്. കെഎം ഷാജിയെ പോലെയുള്ളവരുടെ മനസില്‍ നിന്നും തികട്ടിവരുന്ന ഫ്യൂഡല്‍ മാടമ്പിത്തരത്തിന്റെ പ്രതിഫലനമാണ് ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍. ആധുനിക കാലത്തും പിന്തിരിപ്പന്‍ ചിന്താഗതി വച്ച് പുലര്‍ത്തുന്ന കെഎം ഷാജിയെ പോലുള്ളവരെ ഒറ്റപ്പെടുത്താന്‍ സമൂഹം തയാറാവണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

'അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി. ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്.' എന്നായിരുന്നു കെഎം ഷാജിയുടെ പരാമര്‍ശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com