തിരുവനന്തപുരം: കെ റെയിൽ പദ്ധതി ഇനി നടക്കില്ലെന്ന് ഉറപ്പായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിൽവർലൈൻ പദ്ധതിയുടെ അന്ത്യം കുറിച്ചതു കൊണ്ടാണ് ഡിവൈഎഫ്‌ഐ നേതാക്കൾ വന്ദേഭാരതിനെതിരെ തിരിയാൻ കാരണമെന്നും സുരേന്ദ്രൻ പറഞ്ഞു.
'വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിനെതിരെയുള്ള ഇടത്-വലത് മുന്നണികളുടെ പ്രതികരണം മലയാളികൾ അവജ്ഞയോടെ തള്ളിക്കളയും. ആദ്യം വന്ദേഭാരത് ട്രെയിൻ ഒരിക്കലും വരില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഇടത് നേതാക്കൾ പറഞ്ഞിരുന്നത്. ഇപ്പോൾ വന്ദേഭാരത് അനുവദിച്ചത് ബിജെപിക്ക് രാഷ്ട്രീയ നേട്ടത്തിനാണെന്നാണ് ഇവർ പറയുന്നത്. വികസനമാണ് ബിജെപിയുടെ രാഷ്ട്രീയമെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി മനസിലാക്കണം. വന്ദേഭാരതിന്റെ പതിമൂന്നാം നമ്പർ ട്രെയിനാണ് കേരളത്തിന് അനുവദിച്ചത്. വികസന കാര്യത്തിൽ മോദി സർക്കാരിന് കേരളത്തിനോടുള്ള കരുതലാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഇതൊരു തുടക്കം മാത്രമാണ്', സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി മലയാളികൾക്ക് വിഷുകൈനീട്ടമായി നൽകിയ വന്ദേഭാരത് ട്രെയിനുകൾ കേരളത്തിന്റെ വികസനത്തിന് പുതിയ തുടക്കം കുറിക്കുമെന്നും കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
രണ്ട് ലക്ഷം കോടി ചിലവഴിച്ച് കേരളത്തെ കടക്കെണിയിലാക്കി വലിയ തോതിൽ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്ന സിൽവർലൈൻ പദ്ധതി ഇനി നടക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞെന്നും വലിയ അഴിമതി ലക്ഷ്യം വെച്ച് പിണറായി സർക്കാർ നടപ്പാക്കാൻ ശ്രമിച്ച പദ്ധതിയുടെ അന്ത്യം കുറിച്ചതു കൊണ്ടാണ് ഡിവൈഎഫ്‌ഐ നേതാക്കൾ വന്ദേഭാരതിനെതിരെ തിരിഞ്ഞതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ