കൊല്ലം: കാഥികന്‍ പുനലൂര്‍ തങ്കപ്പന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു.
കഥാപ്രസംഗരംഗത്ത് 67 വര്‍ഷത്തോളം നിറസാന്നിധ്യമായിരുന്നു പുനലൂര്‍ തങ്കപ്പൻ. മൃദംഗ വിദ്വാനായിരുന്ന കേശവനാശാന്റെയും പാര്‍വതിയുടെയും പത്തു മക്കളില്‍ രണ്ടാമനാണ് തങ്കപ്പന്‍. പത്താം ക്ലാസ് കഴിഞ്ഞ് മൃദംഗവാദനം, നാടകം എന്നിവയിലൂടെയാണ് കലാജീവിതം തുടങ്ങിയത്. 13-ാം വയസ്സില്‍ പുനലൂരില്‍ 'ഭക്തനന്ദനാര്‍' എന്ന കഥ അവതരിപ്പിച്ചായിരുന്നു തുടക്കം. വേലുത്തമ്പിദളവ എന്ന കഥ തങ്കപ്പന്‍ അവതരിപ്പിച്ചത് ആകാശവാണി 40 തവണ പുനഃപ്രക്ഷേപണം ചെയ്തു. ഇതായിരുന്നു പ്രഫഷനല്‍ വേദിയില്‍ അവതരിപ്പിച്ച അവസാനത്തെ കഥാപ്രസംഗം.
2013ൽ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. കഴിഞ്ഞ നാലുവര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയായിരുന്നു. കാഥികയായിരുന്ന പൂവത്തൂര്‍ പൊന്നമ്മയാണ് ഭാര്യ. രണ്ടു വൃക്കകളും തകരാറിലായി പൊന്നമ്മ മരിച്ചതിനെ തുടര്‍ന്ന് അവരുടെ പരിചാരികയ്ക്ക് സ്വന്തം വീടും സ്ഥലവും എഴുതി നല്‍കിയശേഷം 2019 നവംബര്‍ 30നാണ് തങ്കപ്പന്‍ പത്തനാപുരം ഗാന്ധിഭവനില്‍ എത്തിയത്. തങ്കപ്പന്‍-പൊന്നമ്മ ദമ്പതികള്‍ക്കു മക്കളില്ല.
മൃതദേഹം നാളെ രാവിലെ 11 മുതല്‍ പത്തനാപുരം ഗാന്ധിഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം ശാന്തികാവാടത്തില്‍ ശവസംസ്‌കാരം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ