കടമെടുപ്പു പരിധി: കേരളത്തിന്റെ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്

സുപ്രീം കോടതി
സുപ്രീം കോടതിഫയല്‍

ന്യൂഡല്‍ഹി: അധിക കടമെടുപ്പിന് അനുമതി നിഷേധിച്ച കേന്ദ്ര നടപടി ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു. ഗൗരവമുള്ള ഭരണഘടനാ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്തും കെവി വിശ്വനാഥനും അടങ്ങിയ ബെഞ്ച് വിധിച്ചു.

പ്രധാന ഹര്‍ജിക്ക് അനുബന്ധമായി കേരളം ആവശ്യപ്പെട്ട അടിയന്തര കടമെടുപ്പ് ആവശ്യത്തില്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാദങ്ങള്‍ കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ അധിക വായ്പ വരും വര്‍ഷത്തെ വായ്പകളില്‍ കുറവു വരുത്തുമെന്ന കേന്ദ്ര വാദം സ്വീകാര്യമാണെന്ന് ബെഞ്ച് പറഞ്ഞു. ഇക്കാര്യത്തില്‍ ബാലന്‍സ് ഓഫ് കണ്‍വീനിയന്‍സ് കേന്ദ്രത്തിനൊപ്പമാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. കോടതി ഇടപെടലിലൂടെ കേരളത്തിന് 13,608 കോടി വായ്പയെടുക്കാന്‍ കഴിഞ്ഞതായി ബെഞ്ച് ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓരോ സംസ്ഥാനത്തിനും എത്ര തുക വായ്പയെടുക്കാനാവും എന്നു നിശ്ചയിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്ന, ഭരണഘടനയുടെ 293-ാം അനുഛേദവുമായി ബന്ധപ്പെട്ടതാണ് കേരളത്തിന്റെ ഹര്‍ജിയെന്ന് കോടതി പറഞ്ഞു. 293-ാം അനുഛേദം ഇതുവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. അതുസംബന്ധിച്ച് സുപ്രീം കോടതി ഇതുവരെ വ്യാഖ്യാനങ്ങളൊന്നും നല്‍കിയിട്ടില്ല. അതിനാല്‍ ഇക്കാര്യം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുകയാണെന്ന് കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com